ദിലീപിന്റെ ഫോണുകള്‍ ഹൈദരാബാദിലേക്ക് ലാബ് പരിശോധനക്കയച്ചതായി സൂചന-

കൊച്ചി: ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം.

ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം.

തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

അതേസമയം കേസിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന വിവരം കോടതിയെ അറിയക്കുമെന്നുമാണ് സൂചന.

ജനുവരി മാസം ആദ്യമാണ് ദിലീപ് തന്റെ ഫോണുകള്‍ ഹൈദരാബാദിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്.

തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്.

അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന് കോടതിയിലടക്കം ഇന്നലെ വാദിച്ചിരുന്നു.

അതേസമയം സ്വകാര്യത സംരക്ഷിച്ചുകൊണ്ട് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ കൊടുക്കുന്നതിന് തടസമില്ല എന്ന് ദിലീപ് കോടതിയെ അറിയിക്കും.

ഫോണ്‍ എവിടെയാണ് പരിശോധനക്ക് അയച്ചിട്ടുള്ളതെന്ന് ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു.

ഇ മെയില്‍ വിലാസങ്ങളും വിവരങ്ങളും നല്‍കാമെന്നാണ് കോടതിയില്‍ പറഞ്ഞത്.

ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചത്.

കൂടാതെ അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസമില്ല. അന്വേഷണസംഘം തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുമോ എന്ന സംശയം തനിക്കുണ്ട് എന്നാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.