ലൈംഗികശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന കൂടി-

 

തളിപ്പറമ്പ്: ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിച്ചു.

കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവുണ്ടായതായി ഈ രംഗത്തെ ഒരു പ്രധാന ഉല്‍പ്പാദക കമ്പനി അധികൃതര്‍ പറഞ്ഞു.

നിരവധി പേരുകളില്‍ വിവിധ കമ്പനികള്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്.

കോവിഡ് ബാധക്ക് ശേഷമാണ് ഈ മരുന്നുകളുടെ വില്‍പ്പന കൂടിയതെന്ന് വിവിധ മെഡിക്കല്‍ ഷോപ്പുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരം മരുന്നുകളുടെ വില്‍പ്പന പൊടിപൊടിക്കുന്നതിനാല്‍ കമ്പനികള്‍ വന്‍തോതിലുള്ള പരസ്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അലോപ്പതിയിലും ആയുര്‍വേദത്തിലും ലൈംഗിക ഉത്തേജക മരുന്നുകളുണ്ടെങ്കിലും അലോപ്പതിയില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം.

രണ്ട് പ്രിസ്‌ക്രിപ്ഷനുകള്‍ വാങ്ങി ഒരെണ്ണം മെഡിക്കല്‍ ഷോപ്പുകളില്‍ ഫയല്‍ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

ഇത് ലംഘിച്ചാല്‍ ഷോപ്പുടമകള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരും.

എന്നാല്‍ ആയുര്‍വേദമെന്ന പേരില്‍ പുറത്തിറങ്ങുന്ന മരുന്നുകള്‍ക്കൊന്നും ഇത്രം പ്രശ്‌നങ്ങളില്ല.

എത്രവേണമെങ്കിലും യഥേഷ്ടം വാങ്ങാം. ആവശ്യക്കാര്‍ കൂടിയതോടെ മരുന്നുകളുടെ വിലയിലും വര്‍ദ്ധനവുണ്ട്.

10 ഗുളികകള്‍ക്ക് 1500 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടക്കുന്നത്.

കോവിഡ് ബാധിച്ചവരില്‍ ലൈംഗികശേഷി കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേ തന്നെയായിരിക്കാം വില്‍പ്പന കൂടാനിടയാക്കിയെന്നാണ് ഒരു പ്രമുഖ ഡോക്ടര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത്.

നിരവധി രോഗികള്‍ ഈ ആവശ്യവുമായി ഡോക്ടര്‍മാരെ തേടിയെത്തുന്നുമുണ്ട്.

ഉത്തേജകങ്ങളുടെ ഈ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ആരോഗ്യവകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇത് കൂടാതെ നിരവധിപേര്‍ നാടന്‍ ഒറ്റമൂലി മരുന്നുകളും തേടിപ്പോകുന്നുണ്ട്.

വന്ധ്യതയുടെ ഗ്രാഫ് കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കെ ഇപ്പോള്‍ ലൈംഗികശേഷിക്കുറവും ഒരു പ്രധാന വെല്ലുവിളിയാവുകയാണ്.