എ.സി.വേണ്ട, കാട് വളരട്ടെ-പ്രകൃതിയോടിണങ്ങാം-

പരിയാരം: 33 കോടി ചെലവഴിച്ച് നടക്കുന്ന നവീകരണ പ്രവര്‍ത്തിയിലും എ.സി.പ്ലാന്റ് നവീകരിക്കാന്‍ നീക്കമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ എ.സി.പ്ലാന്റ് കാടുകയറിക്കിടക്കുന്നത് ശുചീകരിക്കാന്‍പോലും .തയ്യാറാകുന്നില്ല.

അഞ്ച് മാസം മുമ്പ് പ്ലാന്റ് കേടായത് നന്നാക്കിയെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല.

മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ വിവിധ വാര്‍ഡുകള്‍ നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരുവിധത്തിലുള്ള നവീകരണവും നടക്കുന്നില്ല.

ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും എ.സി.പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.

നവീകരണത്തിന്റെ ഭാഗമായി കാര്‍ഡിയോളജിയിലെ എ.സി.പ്ലാന്റ് പൂര്‍ണമായും നവീകരിക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നുവെങ്കിലും പ്ലാന്റിലേക്ക് കടക്കുന്ന വഴിയിലെ കാട് പോലും ഇതേവരെ വെട്ടിമാറ്റിയിട്ടില്ല.

2004 ല്‍ ഹൃദയാലയ ആരംഭിക്കുന്ന കാലത്ത് സ്ഥാപിച്ച എ.സി.പ്ലാന്റിന് 18 വര്‍ഷമായിട്ടും കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല.

നേരത്തെ ഒരു കാത്ത്‌ലാബ് മാത്രം ഉണ്ടായിരുന്ന കാര്‍ഡിയോളജി വിഭാഗത്തില്‍ ഇന്ന് 3 കാത്ത് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്.

പൂര്‍ണമായും കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള ഹൃദയാലയയില്‍ അത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.