കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നാണിനി ജനങ്ങളുടേതായി മാറുകയെന്ന് ഡോ.ഡി.സുരേന്ദ്രനാഥ്-

പരിയാരം: ഇനിയെന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജനങ്ങളുടേതായി മാറുകയെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ്.

വടക്കേമലബാറുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അതിന്റെ കടമകള്‍ മറക്കുന്ന വിധത്തില്‍ മാറിപ്പോയെന്നും, ഇതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ

നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ് മിഷന്‍ (എന്‍.എച്ച്.ആര്‍.ഇ.എം) സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെയും മംഗലാപുരത്തെയും സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി സ്ഥാപനത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം.

എന്‍.എച്ച്.ആര്‍.ഇ.എം ചെയര്‍മാന്‍ ജെയ്‌സന്‍ ഡോമിനിക്ക് അധ്യക്ഷത വഹിച്ചു.

ഇമ്മാനുവേല്‍ ജോര്‍ജ് ചെമ്പേരി, എഴുത്തുകാരന്‍ ഹരിദാസ് പാലയാട്, തോമസ് കുറ്റിയാനിമറ്റം, ബാബു ആക്കാട്ടയില്‍,

ഇ.വി.പ്രദീപ്കുമാര്‍, അന്‍വര്‍ കരുവഞ്ചാല്‍, റാഫി ആലക്കോട്, മാത്യു രയരോം, മേരി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.