അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.

തളിപ്പറമ്പ്: അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം രൂക്ഷമായി.

50 വര്‍ഷത്തിലേറെ മണ്ണ് മൂടിക്കിടന്ന് അനാഥാവസ്ഥയിലായ അള്ളാംകുളം 5 വര്‍ഷം മുമ്പാണ് നവീകരിച്ചത്.

കുളം ആഴംകൂട്ടുകയും പടവുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം താഴ്ന്നുതുടങ്ങിയ കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കുളവും പരിസരവും നവീകരിക്കുന്നതോടൊപ്പം ഇവിടെ സാംസ്‌ക്കാരികനിലയവും സ്ഥാപിച്ചിട്ടുണ്ട്.

പ്രഭാതസവാരി നടത്തുന്നതിനായി ഇന്റര്‍ലോക്ക് ചെയ്ത് ചുറ്റുപാടുകളും ഭംഗിയാക്കിയിട്ടുണ്ട്.

നല്ല ആഴമുള്ള കുളത്തിനകത്തെ മാലിന്യങ്ങള്‍ പൂര്‍ണമായി പുറത്തെടുത്താല്‍ മാത്രമേ വെള്ളം മലിനമാകുന്നത് തടയാന്‍ സാധിക്കൂ.

ഇതിന് സുരക്ഷാ ജീവനക്കാരനെ നിയോഗിക്കുകയോ അതല്ലെങ്കില്‍ സി.സി.ടി.വി കാമറകള്‍ ഘടിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷയുമായ എം.കെ.ഷബിത പറഞ്ഞു.