അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു.

എയര്‍കണ്ടീഷണറിലെ തകരാറാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ജൂണ്‍ എട്ടിനാണ് സംഭവം. അങ്കമാലി ടൗണിനുസമീപം പറക്കുളം റോഡില്‍ ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ നാലംഗ കുടുംബത്തെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലഞ്ചരക്ക് വ്യാപാരി ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജെസ്വിന്‍ (6) എന്നിവരാണ് മരിച്ചത്.

ജൂണ്‍ ആറിന് വൈകീട്ട് അങ്കമാലിയിലെ പമ്പില്‍നിന്ന് ബിനീഷ് പെട്രോള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പമ്പിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. വീട്ടിലെ ചെടിച്ചട്ടിയോടുചേര്‍ന്ന് പെട്രോള്‍ കാന്‍ ഒളിപ്പിക്കുന്നതിന്റെയും പിറ്റേദിവസം ഇതുമായി അകത്തേക്കുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറയുന്നു.

ബിനീഷിന് രണ്ടുകോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി വിവരമുണ്ട്. ചരക്ക് എടുത്തതില്‍ പലര്‍ക്കായി നല്‍കാനുള്ളതാണിത്.  ഇതരസംസ്ഥാനങ്ങളിലേക്കടക്കം ബിനീഷ് ചരക്ക് അയച്ചിരുന്നു.

ഇവര്‍ ആരെങ്കിലും ബിനീഷിന് തുക നല്‍കാനുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വീടിന്റെ മുകള്‍നിലയിലായിരുന്നു ബിനീഷും കുടുംബവും.

താഴെ അമ്മ ചിന്നമ്മയുണ്ടായിരുന്നു. മുകള്‍നിലയില്‍ തീ കണ്ട് ചിന്നമ്മയും അയല്‍വാസികളും കെടുത്താന്‍ ശ്രമിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.