പറശിനിക്കടവ് നെയ്പായസരുചി ലോകത്തിന്റെ നാവിന്‍തുമ്പിലെത്തിക്കാന്‍ ആന്തൂര്‍ നഗരസഭ.

ആന്തൂര്‍: രൂപീകൃതമായി എട്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തില്‍ സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച ആന്തൂര്‍ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു.

പറശിനിക്കടവിന്റെ തനത് രൂചി ലോകത്തിന്റെ നാവിന്‍തുമ്പിലെത്തിക്കാന്‍ പറശിനിക്കവ് നെയ്പായസം പദ്ധതിയുമായി നഗരസഭ രംഗത്ത്.

അമ്പലപ്പുഴ പാല്‍പായസവും രാമശേരി ഇഡലിയും പോലെ പറശിനിക്കടവിന്റെ സ്വന്തം ബ്രാന്റായി നെയ്പായസത്തെ മാറ്റിയെടുക്കാനായി 10 ലക്ഷം രൂപയാണ് പ്രാഥമികമായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.സതീദേവി അവതരിപ്പിച്ച ബജറ്റില്‍ 59,49,79,921(അന്‍പത്തിയെട്ട് കോടി നാല്‍പ്പത്തിയൊമ്പത് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്ന് കോടി രൂപ) രൂപ വരവും 42,23,95,500(നാല്‍പ്പത്തിരണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി അഞ്ഞൂറ് രൂപ)ചെലവും 16,25,84,421 (പതിനാറ് കോടി ഇരുപത്തിയഞ്ച് ലക്ഷത്തി എണ്‍പത്തി നാലായിരത്തി നാനൂറ്റി ഇരുപത്തിയൊന്ന്‌
രൂപ) നീക്കിയിരുപ്പുമുള്ളതാണ് ബജറ്റ്.

വനിതാ കഫ്റ്റീരിയക്ക് 5 ലക്ഷം, വനിത് ഫിറ്റ്‌നസ് സെന്ററിന് ഉപകരണങ്ങല്‍ വാങ്ങാന്‍ 34 ലക്ഷം, ലൈഫ് പാര്‍പ്പിടപദ്ധതിക്ക് 35 ലക്ഷം, ഭവന റിപ്പേറിന് 30 ലക്ഷം, വയോമിത്രം പദ്ധതിക്ക് 15 ലക്ഷം, ജി.ഐ.സെ് മാപ്പിംഗിന് 15 ലക്ഷം, തെങ്ങ്കൃഷി വികസനത്തിന് 10 ലക്ഷം, സമഗ്ര പച്ചക്കറി കൃഷിക്ക് 8.5 ലക്ഷം, കദളീവനം വാഴകൃഷി പദ്ധതിക്ക്ും പുഷ്പഗ്രാമത്തിനും ഓരോലക്ഷം വീതം, പെണ്ണാട് വിതരണത്തിന് 2 ലക്ഷം, ചാണക ജൈവപ്പൊടി വളം വിതരണത്തിന് 10 ലക്ഷം, പറശിനി മടപ്പുര ട്രീറ്റ്‌മെന്റ് പ്ലാന്റിന് 40 ലക്ഷം, അമ്മയും കുഞ്ഞും ആശുപത്രി എസ്.ടി.പിക്ക് 10 ലക്ഷം, വാണിയങ്കര അംബേദ്കര്‍ ഗ്രാമത്തിന് 50 ലക്ഷം, റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 2.70 കോടി എന്നിങ്ങനെയാണ് മറ്റുപദ്ധതികള്‍ക്ക് തുക വകയിരുത്തിയിരിക്കുന്നത്.

നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍, എം.ആമിന ടീച്ചര്‍, പി.കെ.മുഹമ്മദ്കുഞ്ഞി, ഓമന മുരളീധരന്‍, കെ.പി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.കെ.മുജീബ് റഹ്‌മാന്‍, സി.പി.മുഹാസ്, ഇ.അഞ്ജന എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.