മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമക്ക് ഇന്ന് 51 വയസ്-അനുഭവങ്ങള്‍ പാളിച്ചകള്‍ @51.

       ചലച്ചിത്രമായ തകഴി ശിവശങ്കരപിള്ളയുടെ ആദ്യത്തെ നോവല്‍ രണ്ടിടങ്ങഴിയാണ്. പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത സിനിമ 1958 ലാണ് റിലീസായത്. തിരക്കഥയും സംഭാഷണവും തകഴി തന്നെ നിര്‍വ്വഹിച്ചു.

1964 ല്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ ഓമനക്കുട്ടന്‍, 65 ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീന്‍, 71 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍, 72 ല്‍ എ.വിന്‍സെന്റിന്റെ ഉദയാ ചിത്രം ഗന്ധര്‍വ്വക്ഷേത്രം, 73 ല്‍ സേതുമാധവന്റെ ചുക്ക്, കെ.പി.എ.സി നിര്‍മ്മിച്ച ആദ്യത്തെ സിനിമയായ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി തന്നെ തിരക്കഥയും സംഭാണവും എഴുതി സംവിധാനം ചെയ്തു. 77 ല്‍ ജെ.ഡി.തോട്ടാന്റെ നുരയും പതയും, 2007 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള്‍, 2008 ല്‍ അടൂരിന്റെ തന്നെ ഒരു പെണ്ണും രണ്ടാണും, 2013 ല്‍ സോഹന്‍ലാല്‍ സംവിധാനം ചെയ്ത കഥവീട്, 2016 ല്‍ എ.എല്‍.ബൈജു സംവിധാനം ചെയ്ത കൃഷിക്കാരന്‍(റിലീസായില്ല), 2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം.

മമ്മൂട്ടി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത് മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച അനുഭവങ്ങള്‍ പാളിച്ചകളിലാണ്.

1971 ആഗ്‌സത്-6 നാണ് സിനിമ റിലീസ് ചെയ്തത്. വിമല ഫിലിംസായിരുന്നു വിതരണക്കാര്‍.

സത്യന്‍, പ്രേംനസീര്‍, ഷീല, കെ.പി.എ.സി.ലളിത, അടൂര്‍ഭാസി. ബഹദൂര്‍, കെ.പി.ഉമ്മര്‍, ശങ്കരാടി, ടി.കെ.ബാലചന്ദ്രന്‍, മുതുകുളം, പറവൂര്‍ ഭരതന്‍, ഗോവിന്ദന്‍കുട്ടി, ഗിരീഷ്, ഫിലോമിന, ബേബി സുമതി, അബൂബക്കര്‍, പഞ്ചാബി, തൃശൂര്‍ രാജന്‍, സാം, കുണ്ടറ ഭാസി, പി.ഒ.തോമസ്, കുട്ടന്‍പിള്ള, സേവ്യര്‍ കൊച്ചിന്‍, പാലാ തങ്കം, ഹേമ, പുന്നശേരി കാഞ്ചന എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

കമ്യൂണിസ്റ്റുകാരനായതിന് ചെല്ലപ്പന്‍ എന്ന തൊഴിലാളി നേതാവ് അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളുടെ കഥയാണിത്.

സത്യന്‍ അവതരിപ്പിച്ച ചെല്ലപ്പന്‍ എന്ന കഥാപാത്രം വര്‍ഷങ്ങളുടെ ജയില്‍ വാസത്തിന് ശേഷം സ്വന്തം വീട്ടില്‍ വരുന്ന ഒരു രംഗം ഇപ്പോഴും ആ സിനിമ കണ്ടവരുടെ മനസിലുണ്ടാവും. അപ്പോഴേയ്ക്കും സ്വന്തം ഭാര്യ സുഹൃത്തായ ഗോപാലന്റെ ഭാര്യ ആയി കഴിഞ്ഞിരുന്നു. (ഷീല-നസീര്‍) മുറ്റത്ത് നില്ക്കുന്ന മകനോട് ചെല്ലപ്പന്‍ ചോദിക്കുന്നു. നീ ഇപ്പോള്‍ പഠിയ്ക്കുന്നുണ്ടോ? ഉണ്ട്, കുമാരിയോ? കുമാരി ചത്തുപോയി അച്ഛാ……ആ രംഗത്ത് സത്യന്റെ മുഖത്ത് ഇരമ്പുന്ന വികാരസമുദ്രത്തിന് മലയാളസിനിമയില്‍ സാമ്യങ്ങളില്ല.

വിപ്ലവസ്വപ്നങ്ങള്‍ നെഞ്ചില്‍ പേറിയ ഒരു തലമുറയുടെ തകരുന്ന സ്വകാര്യലോകങ്ങളെ തകഴി ആവിഷ്‌കരിച്ചപ്പോള്‍ ഇത്രയും വിഭാവനം ചെയ്തിരിക്കയില്ല.

തോപ്പില്‍ ഭാസി തിരക്കഥയും സംഭാഷണവും രചിച്ച സിനിമയുടെ ക്യാമറ മെല്ലി ഇറാനി, എഡിറ്റംഗ് എം.എസ്.മണി, കലാ സംവിധാനം ആര്‍.ബി.എസ്.മണി, പോസ്റ്റര്‍ എസ്.എ.നായര്‍.

ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-ദേവരാജന്‍).

1-അഗ്നിപര്‍വ്വതം പുകഞ്ഞു-യേശുദാസ്.

2-കല്യാണി കളവാണി-മാധുരി.

3-പ്രവാചകന്‍മാരെ പറയൂ പ്രകാശമകലെയാണോ-യേശുദാസ്.

4-സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍-യേശുദാസ്, പി.ലീല.