മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ബാലന് ഇന്ന് 86 വയസ്.

മലയാളത്തിലെ ആദ്യത്തെ സബ്ദചിത്രം ബാലന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 86 വര്‍ഷം തികയുന്നു.

1938 ജനുവരി 19 നാണ് സിനിമ റിലീസ് ചെയ്തത്. മോഡേണ്‍ തിയറ്റേഴ്‌സിന് വേണ്ടി ടി.ആര്‍.സുന്ദരം നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് കറാച്ചി സ്വദേശിയായ എസ്.നെട്ടാണിയാണ്.

  ശ്യാമള പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

ബോഡോ ഗുഷ് വാക്കര്‍ എന്ന ഇംഗ്ലീഷുകാരനാണ് ക്യാമറ. ചിത്രസംയോജനം വി.പി.വര്‍ഗീസ്.

കഥ-പി.സുന്ദരംപിള്ള തിരക്കഥ, സംഭാഷണം ഗാനങ്ങള്‍-മുതുകുളം രാഘവന്‍പിള്ള.

സംഗീതം-കെ.കെ.അരൂര്‍, ഇബ്രാഹിം.

കെ.കെ.അരൂര്‍, ആലപ്പി വിന്‍സെന്റ്, മദന്‍ ഗോപാലന്‍, കെ.എന്‍.ലക്ഷ്മി, എന്‍.കെ.കമലം, കെ.ഗോപിനാഥ്, സി.ഒ.എന്‍.നമ്പ്യാര്‍, എ.ബി.പയസ്, എം.വി.ശങ്കു, മാസ്റ്റര്‍ വേണുഗോപാല്‍, ബേബി മാലതി എന്നിവരാണ് അഭിനേതാക്കള്‍.

കെ.കെ.അരൂര്‍, എം.കെ.കമലം, മദന്‍ഗോപാലന്‍, പള്ളുരുത്ത് ലക്ഷ്മി, ശിവാനന്ദന്‍ എന്നിവരാണ് ഗായകര്‍. ആകെ 23 പാട്ടുകളാണ് ഈ സിനിമയിലുള്ളത്.

ബാലന്റെ കഥ-

ഈ പ്രഥമ മലയാളചിത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. നാഗര്‍കോവില്‍ സ്വദേശിയും അര്‍ദ്ധമലയാളിയുമായ എ.സുന്ദരം ഒരു മലയാളചിത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ചു. വിധിയും മിസ്സിസ്സ് നായരും എന്ന പേരില്‍ സ്വന്തമായി ഒരു കഥയും തയ്യാറാക്കി അദ്ദേഹം മദ്രാസ്സിലെത്തി. സാമ്പത്തിക സഹായം ലഭിക്കുന്നതിന് സുന്ദരം വളരെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഏതാനും മലയാളി സുഹൃത്തുക്കളെ സഹകരിപ്പിച്ച് ഒരു മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. നടിനടന്മാരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തു. ആ അവസരത്തിലാണ് ടി.ആര്‍.സുന്ദരം എ. സുന്ദരവുമായി കണ്ടുമുട്ടി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ടി.ആര്‍. സുന്ദരത്തിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ തീയേറ്റര്‍ ഉടമകളെ ഉദ്ദേശിച്ച് ഒരു പരസ്യം ചെയ്തു. ഇതില്‍ നിന്ന് 25,000 രൂപ മുന്‍കൂറായി കൈവശം വന്നു. ചിത്രത്തിന്റെ പ്രാരംഭ ജോലിയും ആരംഭിച്ചു. ഈ സമയത്ത് എന്തോ കാരണത്താല്‍ എ.സുന്ദരം ടി.ആര്‍.സുന്ദരവുമായി പിണങ്ങി പിരിഞ്ഞു പോയി. അതിനു ശേഷം മുതുകുളം രാഘവന്‍പിള്ളയെക്കൊണ്ട് കഥയുടെ ബാക്കി ഭാഗവും അതിലെ ഗാനങ്ങളും എഴുതിച്ചു. ഇങ്ങനെയാണു് മലയാളത്തിലെ പ്രഥമ ചിത്രം പുറത്തുവന്നത്- അതാണു് ബാലന്‍.

കഥാസാരം

വിഭാര്യനായിക്കഴിഞ്ഞിരുന്ന നല്ലവനും ധനാഢ്യനുമായ ഡോ. ഗോവിന്ദന്‍ നായരുടെ മക്കളാണു് ബാലനും സരസയും. ഡോക്ടര്‍ പുനര്‍വിവാഹം ചെയ്യുന്നു. രണ്ടാം ഭാര്യയായ മീനാക്ഷി, അമ്മയില്ലാത്ത കുട്ടികളെ വെറുത്തു. ക്രൂരമായ പെരുമാറ്റവും ശിക്ഷയും കൊണ്ട്് ആ ഓമനക്കുഞ്ഞുങ്ങളെ വീര്‍പ്പുമുട്ടിച്ചു. ഒടുവില്‍ കുട്ടികളെ കൊല്ലുന്നതിന് തന്നെ അവര്‍ തീരുമാനിച്ചു. ബാലനെയും സരസയേയും തീയിലിട്ടു കൊല്ലുവാന്‍ ഭാവിച്ച അവളെ ഡോക്ടര്‍ കണക്കിലേറേ ശകാരിച്ചു ശിക്ഷിച്ചു. തന്റെ വികാരത്തള്ളല്‍ താങ്ങാനാവാതെ ആ സാധുമനുഷ്യന്‍ ഹൃദയം പൊട്ടി മരിച്ചു.

തികച്ചും അനാധരായിത്തീര്‍ന്ന ബാലനും സരസയും പിന്നീടനുഭവിക്കേണ്ടിവന്ന യാതനയ്ക്കതിരില്ല. മീനാക്ഷി മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിച്ചു. കുടിലബുദ്ധിയായ കിട്ടുപ്പണിക്കര്‍. ഈ രണ്ട്് ദുര്‍ഭൂതങ്ങളുടെ ഇടയില്‍ നിന്നും ബാലനും സരസയും ഒളിച്ചോടി. ഭക്ഷണവും പാര്‍ക്കാനിടവും കിട്ടാതലഞ്ഞ ആ കുഞ്ഞുങ്ങള്‍ പെരുവഴിയില്‍ തളര്‍ന്നു വീണു. അതുവഴി വന്ന ബാരിസ്റ്റര്‍ പ്രഭാകര മേനോന്‍ ആ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി. അദ്ദേഹം അവരെ സ്വന്തം കുട്ടികളെപ്പോലെ വളര്‍ത്തി.

മരിച്ചു പോയ ഡോക്ടര്‍ തന്റെ മരണപത്രത്തില്‍ കുട്ടികള്‍ക്കു് ശരിയായ സംരക്ഷണ ചെയ്യുമെങ്കില്‍ മീനാക്ഷിക്കനുഭവിക്കാന്‍ സ്വത്ത് വക കൊള്ളിച്ചിരുന്നു. അതിനാല്‍ അവര്‍ കുട്ടികളെ തേടിപ്പിടിക്കാന്‍ കിട്ടുവിനെ ചുമതലപ്പെടുത്തുന്നു. സ്‌ക്കൂളില്‍ നിന്നും വരുന്ന വഴി കുട്ടികളെ കിട്ടു കണ്ടുമുട്ടി. അവരെ കൂട്ടിക്കൊണ്ടുപോയി കേളു എന്ന വേലക്കാരന്റെ വീട്ടില്‍ താമസിപ്പിക്കുന്നു. എല്ലാ സംഗതികളും മനസ്സിലാക്കിയിരുന്ന ശങ്കുവെന്ന ഒരു കള്ളന്‍ കുട്ടികളെ അവിടെ നിന്നും കടത്തിക്കൊണ്ടു പോയി പല വിദ്യകളും കാട്ടി കാലായാപനം ചെയ്യുന്നു. ഇതു കണ്ടുപിടിച്ച കിട്ടു ശങ്കുവുമായി ഏറ്റുമുട്ടുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ ബാലനും സരസയും രക്ഷപെടുന്നു.
വീണ്ടും അനാഥരായി അലഞ്ഞുനടന്ന അവര്‍ ഒരു സത്രത്തില്‍ കിടന്നുറങ്ങി. തോട്ടം പണിക്ക് ആളേത്തേടി നടന്ന ഒരു കങ്കാണി സരസയെ പിടിച്ചുകൊണ്ടുപോകുന്നു. പല നാളുകള്‍ക്കു ശേഷം ബാലനും അതേ തോട്ടത്തില്‍ തന്നെ എത്തുന്നു. അവര്‍ ജോലിക്കാരായിക്കഴിയുന്നു. കാലം കുറേ കഴിഞ്ഞു.

ജീവിതത്തില്‍ മടുപ്പ് തോന്നിയ ബാരിസ്റ്റര്‍ പ്രഭാകരമേനോന് തന്റെ കാമുകിയായ ഭാനുവിലും വിരക്തി തോന്നി, തന്റെ തോട്ടത്തില്‍ സുഖവാസത്തിനെത്തുന്നു. വളര്‍ന്നുകഴിഞ്ഞിരുന്ന സരസയും ബാലനും കങ്കാണിയുടെ ക്രൂരതയില്‍ വീര്‍പ്പുമുട്ടി വേല ചെയ്യുന്നതയാള്‍ കണ്ടു. പെട്ടെന്ന്് മനസ്സിലായില്ലെങ്കിലും പിന്നീടറിയുവാന്‍ കഴിഞ്ഞു. അവരെ തന്റെ വീട്ടിലേക്കു് കൂട്ടിക്കൊണ്ടുപോകുന്നു.

മീനാക്ഷി അപഹരിച്ചിരുന്ന മരണപത്രം ഇതിനിടയില്‍ ബാലന്‍ കൈക്കലാക്കി മേനോനെ ഏല്‍പ്പിക്കുന്നു. മീനാക്ഷിയുടെയും കിട്ടുവിന്റെയും പേരില്‍ കേസുകൊടുത്ത് മേനോന്‍ അവര്‍ക്ക് എതിരായി വിധി നേടുന്നു. കോപാകുലയായ മീനാക്ഷി മേനോന്റെ നേര്‍ക്ക് കൈത്തോക്കിന്റെ നിറയൊഴിക്കുന്നു. പെട്ടെന്നതുകണ്ട്് മുന്നില്‍ ചാടിയ ബാലന്‍ വെടിയേറ്റ്് മരിക്കുന്നു. മീനാക്ഷി ശിക്ഷിക്കപ്പെടുന്നു.

മേനോന്‍ സരസയെ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യസന്താനത്തിന് ബാലനെന്നു പേരിടുന്നു. മരണമടഞ്ഞ ബാലന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതോടെ കഥ അവസാനിക്കുന്നു.