വടക്കാഞ്ചേരിയിലെ ബാര്‍ബര്‍ക്ക് പണികൊടുത്ത് ചപ്പാരപ്പടവ് പഞ്ചായത്ത്-

തളിപ്പറമ്പ്: റോഡരികില്‍ ബാര്‍ബര്‍ ഷാപ്പിലെ മാലിന്യം തള്ളി; ആളെ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയും 5000 രൂപ പിഴയടക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ചാണോക്കുണ്ട് മംഗര റോഡിലും, ഒടുവള്ളി ഹാജി വളവിലുമാണ് ഒരാഴ്ച മുമ്പ് വാഹനത്തില്‍ കൊണ്ടുവന്ന് രാത്രിയില്‍ മാലിന്യം തള്ളിയത്.

ചാക്കു കെട്ടില്‍ നിന്നും കിട്ടിയ കടലാസ് കഷണത്തിലെ തെളിവുകള്‍ വെച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനു വാര്‍ഡ് മെമ്പര്‍ പി.പി.വിനീതയും ഹരിത കര്‍മ്മസേനാംഗം സുനിജസതീശനും ശ്രമിക്കുകയും തളിപ്പറമ്പിനു സമീപം വടക്കാഞ്ചേരിയിലെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നുള്ള മാലിന്യമാണെന്നും കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണനും സെക്രട്ടറി എ.വി.പ്രകാശനും കടയുടമയെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുക്കുന്നതിനും 5000 രൂപ പിഴ ഒടുക്കുന്നതിനും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് സ്വീകരിച്ചു വരുന്ന കര്‍ശന നടപടികള്‍ നിമിത്തം പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിനു വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്.

മാലിന്യ നിക്ഷേപമുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ കണ്ടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തളിപ്പറമ്പ് ആലക്കോട് റോഡിന്റെ പ്രധാന കേന്ദ്രങ്ങളില്‍ മുന്‍ എം.എല്‍.എ ജെയിം സ് മാത്യുവിന്റെ പ്രാദേശികവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി സി ടിവി കാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമായിരിക്കയാണ്.

കൂടാതെ മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നവര്‍ക്ക് പ്രോസാഹന സമ്മാനം പ്രഖ്യാപിച്ചിട്ടുമുണ്ട് പഞ്ചായത്ത്.