സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പി-ഇന്ന് എന്‍.ഡി.എ യോഗം.

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു.

ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം.

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ലോക്സഭയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നിലപാടുകള്‍ നിര്‍ണായകമാണ്.

അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും.  മന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് കുമാര്‍ മറുപടി പറയാത്തതില്‍ ബിജെപിക്കിടയിലും ആശങ്കയുണ്ട്.

ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല.

ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ ഏഴു സ്വതന്ത്രര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല.

240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല.

വര്‍ഗീയ സംഘര്‍ഷം നടന്ന മണിപ്പൂരില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റു.

കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ കുറയുകയും ചെയ്തത് ബിജെപിക്ക് വന്‍ ക്ഷീണമാണ്.