പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും-ഒരു ജില്ലക്ക് ഒന്ന് വീതം അനുവദിച്ചു-

തിരുവനന്തപുരം: പോലീസിന് ഇനി ബോര്‍ഡില്ലാ വാഹനങ്ങളും. പോക്‌സോ കേസുകളിലെ ഇരകളെയും മറ്റു കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെയും വൈദ്യപരിശോധനയ്ക്കും മറ്റും കൊണ്ടുപോകാന്‍ ‘പോലീസ്’ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ വരുന്നു.

ഇത്തരം ആവശ്യങ്ങള്‍ക്ക് പോലീസ് വാഹനം ഉപയോഗിക്കരുതെന്നു നിയമമുള്ളതിനാലാണ് പുതിയ സംവിധാനം. ഒരു ജില്ലയ്ക്ക് ഒരു വാഹനമാണ് അനുവദിക്കുന്നത്.

ഇതിനായി വാഹനങ്ങള്‍ വാങ്ങിക്കഴിഞ്ഞു. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജില്ലകള്‍ക്കു നല്‍കും.

പോക്‌സോ കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്വകാര്യ വാഹനം പോലെ ഉപയോഗിക്കാവുന്നവ എല്ലാ പോലീസ് സബ്ഡിവിഷനിലും നല്‍കണമെന്ന ആവശ്യം നേരത്തെ പൊലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചിരുന്നു.

കേസ് അന്വേഷണങ്ങള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹന വാടക ഉള്‍പ്പെടെയുള്ള ചെലവ് മുഴുവന്‍ ആഭ്യന്തര വകുപ്പ് വഹിക്കുന്ന വിധത്തില്‍ തുക വര്‍ധിപ്പിക്കും.

ഇതിനായി ഉദ്യോഗസ്ഥരുടെ സാമ്പത്തിക അധികാര പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇക്കൊല്ലം മുതല്‍ ഈ ചെലവ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

നീണ്ട യാത്രകള്‍ ആവശ്യമായ അന്വേഷണങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ട്.

വാഹന വാടകയും യാത്രയുടെ ഭാഗമായ മറ്റു ചെലവുകളും വഹിക്കാന്‍ നിലവില്‍ സംവിധാനമില്ല.

വാഹന വാടക ഉള്‍പ്പെടെയുള്ള ചെലവുകള്‍ വകുപ്പ് വഹിക്കണമെന്ന് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

മാവോയിസ്റ്റ് മേഖലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക അലവന്‍സ് എല്ലാവര്‍ക്കും കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

പ്രത്യേക അലവന്‍സ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഉദ്യോഗസ്ഥരുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നതിനാല്‍ സ്‌റ്റേഷനുകളിലെ ഡ്രൈവര്‍മാര്‍ക്കും 

രഹസ്യാന്വേഷണ വിഭാഗത്തിനും ഇതു ലഭിക്കുന്നില്ലെന്നാണ് പരാതി. സ്റ്റാഫ് കൗണ്‍സില്‍ തീരുമാന പ്രകാരം ഇവരെയും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് അധികൃതര്‍ സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.

അലവന്‍സ് അര്‍ഹതയുള്ളവര്‍ക്കു മാത്രം നല്‍കാനും പരാതികള്‍ ഒഴിവാക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.