കര്‍പ്പൂരമരങ്ങളെ സംരക്ഷിക്കാതിരുന്നത് വലിയ അപരാധമെന്ന് ഇന്‍ ടാക്ക് കണ്‍വീനര്‍ ഡോ.വി.ജയരാജന്‍-

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിലെ അപൂര്‍വ്വങ്ങളായ കര്‍പ്പൂര മരങ്ങല്‍ വെട്ടിമാറ്റിയതിനെതിരെ ഇന്‍ ടാക്ക് കണ്‍വീനര്‍ഡോ.വി.ജയരാജന്‍ രംഗത്ത്.

അമ്പത്തഞ്ച് ലക്ഷം മനുഷ്യരുടെയും കോടിക്കണക്കിന് ജന്തുജാലങ്ങളുടേയും ജീവനെടുത്ത 1876-79 കാലഘട്ടത്തിലെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍

നിയോഗിച്ച ഫാമിന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആരംഭിച്ച കരിമ്പം കൃഷിത്തോട്ടത്തിലെ കര്‍പ്പൂരമരങ്ങള്‍ വികസനത്തിന്റെ പേരില്‍ പിഴുത് മാറ്റപ്പെട്ടിരിക്കുന്ന വാര്‍ത്ത പ്രകൃതി സ്‌നേഹികളെ

മാത്രമല്ല ഹൃദയമുള്ളഏതൊരാളെയും വേദനിപ്പിക്കുന്നതാണെന്ന് ഇന്‍ ടാക്ക് (ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ )കണ്‍വീനര്‍ ഡോ.വി.ജയരാജന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

കവിയും രാഷ്ട്ര തന്ത്രഞ്ജനുമായ എഡ്വാര്‍ഡ്‌ലിട്ടണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകൃതമായ ഫാമിന്‍ കമ്മീഷനാണ് പ്രമുഖ സസ്യ ശാസ്ത്രജ്ഞനായ സര്‍ ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബറുടെ നേതൃത്വത്തില്‍ കരിമ്പം കൃഷിത്തോട്ടത്തിന് ശുപാര്‍ശ ചെയ്യുന്നത്.

ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തിച്ച കാര്‍ഷിക വിത്തിനങ്ങളും, അപൂര്‍വ്വ ജനുസില്‍പ്പെട്ട സുഗന്ധ വിളകളും മറ്റ് തോട്ട വിളകളും കൊണ്ട് സമ്പന്നമായിരുന്ന കരിമ്പം കൃഷിത്തോട്ടത്തിലെ നൂറ്റാണ്ട് തികഞ്ഞ രണ്ട് കര്‍പൂര മരങ്ങള്‍ ഉള്‍പ്പെടെ നിരവധി അപൂര്‍വ ജൈവ വൈവിധ്യമാണ് റോഡ് വികസനത്തില്‍ നഷ്ടപ്പെട്ടത്.

പൈതൃക മരങ്ങളെസംരക്ഷിച്ച് കൊണ്ട് റോഡിന് വീതി കൂട്ടാന്‍ ശ്രമിക്കുന്നതിന് പകരം മരങ്ങള്‍ മുറിച്ച് മാറ്റുന്നത് തികച്ചും അപലപനീയമാണ്. കീടനാശിനിയായും പ്രവര്‍ത്തിക്കുന്ന കര്‍പൂരമരങ്ങള്‍ ഫാമിലെ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം എന്ന നിലക്കാണ് ബ്രിട്ടീഷുകാര്‍ നട്ട് പിടിപിച്ചത്.

കിഴക്കന്‍ ഏഷ്യയില്‍ കണ്ട് വരുന്ന കര്‍പൂരമരങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമാണ്. മരങ്ങളെ പിഴുതെടുത്ത്് മാറ്റി സംരക്ഷിക്കാന്‍ പറ്റുന്ന ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്തും ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് പിന്‍തിരിയണമെന്നും ഡോ.വി.ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.