കണ്ണൂര്‍ എടക്കാട് വന്‍ ലഹരിമരുന്ന് വേട്ട.

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് വന്‍ ലഹരിമരുന്ന് വേട്ട. എടക്കാട് ആറ്റാടപ്പയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തില്‍ പി.പി.വിഷ്ണു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെത്തിയത്. വില്‍പനയ്ക്കായാണ് ലഹരിമരുന്നുകള്‍ സൂക്ഷിച്ചതെന്നാണ് വിവരം.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

ലഹരി വസ്തുക്കള്‍ക്ക് പുറമെ പാക്കിങ്ങിന് ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പോലീസ് കണ്ടെടുത്തി.

വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ, ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 126 പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.02755 കി.ഗ്രാം), കഞ്ചാവ് (2.51135 കി.ഗ്രാം), കഞ്ചാവ് ബീഡി (94 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.