ആ ഓട്ടോക്കാരനെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: കാണാതായ ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയെങ്കിലും കുറവുവന്ന ഒരു ലക്ഷം എവിടെപോയെന്ന് കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പണം ലഭിച്ച സ്ഥലത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും ബുധനാഴ്ച്ച രാത്രി എട്ടോടെ ഒരു ഓട്ടോറിക്ഷയിലെത്തിയാണ് പണം ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ വ്യക്തമല്ല. ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി പോലീസ് ഇന്നലെ തന്നെ വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

ഇന്നലെ തന്നെ സി.സി.ടി.വി ദൃശ്യം പോലീസ് നഗരത്തിലെ ഓട്ടോറിക്ഷക്കാരെ കാണിച്ചിരുന്നു.

ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്ന് സൂചന.

മുയ്യം വരഡൂലിലെ ചെക്കിയില്‍ ബാലകൃഷ്ണന്റെ പണമാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ നഷ്ടപ്പെട്ടത്.

പണം ഇന്നലെ രാവിലെ തളിപ്പറമ്പ് കോടതി റോഡിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കകണ്ടുകിട്ടുകയും ചെയ്തു.

കോടതിക്ക് സമീപം തട്ടുകട നടത്തുന്ന കരുണാകരന്‍ നടന്നുവരുമ്പോള്‍ രാവിലെ ഏഴരക്ക് നടന്നുവരുമ്പോള്‍ കണ്ട പൊതി കടയില്‍ ചായകുടിക്കാനെത്തിയ മുയ്യത്തെ എം ടി.ബാലന്‍ എന്നയാളെയും കൂട്ടി പരിശോധിച്ചപ്പോഴാണ് പണമാണെന്ന് കണ്ടത്.

ഉടന്‍ തന്നെ ഇരുവരും ചേര്‍ന്ന് പൊതി പോലീസ് സ്‌റ്റേഷനിലെത്തി ഏല്‍പ്പിച്ചു. എണ്ണിനോക്കിയപ്പോള്‍ 500 രൂപയുടെ 10 കെട്ട് മാത്രമാണുണ്ടായിരുന്നത്.

പണം ലഭിച്ചയാള്‍ ഒരു ലക്ഷം എടുത്ത് അഞ്ച്‌ലക്ഷം ഉപേക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.