89 കോടി അക്കൗണ്ടിലെത്തും-അമേരിക്കക്കാരന്റെ വലയില്‍ വീണ പിലാത്തറക്കാരന് 7 ലക്ഷം നഷ്ടമായി-

പരിയാരം: അമേരിക്കയില്‍ ആവകാശികളില്ലാതെ കിടക്കുന്ന 10 മില്യണ്‍ ഡോളര്‍ മാറിയെടുക്കാനായി സഹായിച്ചാല്‍ വലിയതുക

നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പിലാത്തറ സ്വദേശിയുടെ 7,10,085 രൂപ അമേരിക്കക്കാരന്‍ തട്ടിയെടുത്തതായി പരാതി.

പിലാത്തറ പെരിയാട്ടെ മാത്യു മടക്കുടിയന്‍ ബെഞ്ചമിന്‍ എന്നയാളുടെ പരാതിയില്‍ അമേരിക്കന്‍ പൗരനായ ജയ്‌സണ്‍ റിലി എന്നയാളുടെ പേരില്‍ പരിയാരം പോലീസ് വഞ്ചനാകേസെടുത്ത് അന്വേഷണമാരംഭിച്ചു.

2021 ജനുവരി 9 മുതല്‍ 2021 ആഗസ്ത് 30 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടിലൂടെയാണ് തുക നഷ്ടമായതെന്നാണ് പരാതി.

ജോസഫ് ബെഞ്ചമിന്‍ എന്നയാളുടെ പേരില്‍ അമേരിക്കയിലെ ഒരു ബാങ്കിങ്ങ് സ്ഥാപനത്തില്‍ അവകാശികളില്ലാതെ കിടക്കുന്ന 10 മില്യണ്‍

യു.എസ്.ഡോളര്‍ ഇന്ത്യയില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാനായി ശ്രമിക്കുന്നവര്‍ക്ക് നല്‍കാമെന്ന് വില്‍പ്പത്രം തയ്യാറാക്കിയിരുന്നുവെന്ന് സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട ജയ്‌സണ്‍ റിലി മാത്യു മടക്കുടിയനെ ധരിപ്പിച്ചു.

ഏതാണ്ട് 89 കോടി രൂപ വരുന്ന ഈ തുക മാട്യു മടക്കുടിയന്‍ ബെഞ്ചനമിന്റെ പേരില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാമെന്നാണ് ജയ്‌സണ്‍ റിലി വിശ്വസിപ്പിച്ചത്.

ഈ വലിയ തുക ജോസഫ് ബെഞ്ചമിന്റെ അവകാശിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാറ്റിയെടുക്കാന്‍ സഹായിച്ചാല്‍ വലിയൊരുതുക വാഗ്ദാനം ചെയ്തപ്പോള്‍ ഇതില്‍ ആകൃഷ്ടനായ

മാത്യു മടക്കുടിയന്‍ അക്കൗണ്ട് ഓപ്പണ്‍ റി ആക്ടിവേഷന്‍ ഫീസ്, ഓവര്‍സീസ് അപ്രൂവല്‍ പേയ്‌മെന്റ് എന്നീ ആവശ്യങ്ങള്‍ക്കായി ജയ്‌സണ്‍ റിലി ആവശ്യപ്പെട്ട പ്രകാരം പണം പലതവണകളിലായി അയച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയത്.