സിഗിരറ്റ് വലിച്ചാല്‍ ഇനി കൈപൊള്ളും-സൂക്ഷിക്കുക.

ദില്ലി: പുകവലി പ്രേമികള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പുതുവര്‍ഷത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും.

ഫെബ്രുവരി 1 മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് പുതിയ സെസും നിലവില്‍ വരും.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

ജി.എസ്.ടി നിരക്കിന് പുറമെയായിരിക്കും പുതിയ തീരുവയെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനം വിശദമാക്കുന്നത്.

പുകയില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന കോംപെന്‍സേഷന്‍ സെസിന് പകരമാണ് പുതിയ തീരുവ.

പാന്‍ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 40 ശതമാനം ജി.എസ്.ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്ടിയുമാണ് ഏര്‍പ്പെടുത്തുക.

സിഗരറ്റിന്റെ ബ്രാന്‍ഡ് അനുസരിച്ചല്ല നീളം അനുസരിച്ചാവും തീരുവയില്‍ വ്യത്യാസം വരിക. ആയിരം സിഗരറ്റിന് 2050 മുതല്‍ 8500 രൂപ വരെയാവും എക്‌സൈസ് തീരുവ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ സിഗരറ്റിന്റെ നീളം കൂടുന്നത് അനുസരിച്ച് വിലയും കൂടും.

65 മില്ലി മീറ്റര്‍ വരെനീളമുള്ള ഫില്‍റ്ററില്ലാത്ത സിഗരറ്റുകള്‍ക്ക് ഒരെണ്ണത്തിന് 2.05രൂപ വരെ വര്‍ദ്ധിക്കും.

66 മില്ലി മീറ്റര്‍ നീളമുള്ള ഫില്‍ട്ടര്‍ സിഗരറ്റിന് ഒരെണ്ണത്തിന് 2.10 രൂപ വരെ ഉയരും.

65-70 മില്ലി മീറ്റര്‍ വരെ നീളമുള്ള സിഗരറ്റുകള്‍ക്ക് 3.6 രൂപ മുതല്‍ 4 രൂപ വരെ ഉയരും.

70-75 മില്ലിമീറ്റര്‍ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും.

നിലവില്‍ വിവിധ നിരക്കുകളില്‍ ഈടാക്കുന്ന നിലവിലെ ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതാകും