തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കയ്യാങ്കളിയും കലഹവും തുടരുന്നു.

തളിപ്പറമ്പ്: വരാന്‍പോകുന്ന നഗരസഭതെരഞ്ഞെടുപ്പില്‍ ഇനിയും സജീവമാകാന്‍ കഴിയാതെ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തര്‍ക്കം കയ്യാങ്കളിയിലേക്ക് വരെ എത്തി.

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ തമ്മില്‍ യോഗത്തില്‍ കയ്യാങ്കളി നടന്നു.

രൂക്ഷമായ വാക്കേറ്റവും നടന്നു.

ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയായി വന്നാല്‍ ഭവിഷ്യത്തുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായാണ് വിവരം.

നിലവിലുള്ള നാല് സീറ്റുകളില്‍ എത്രയെണ്ണം നിലനിര്‍ത്താന്‍കഴിയുമെന്ന കടുത്ത ആശങ്കയിലാണ് പ്രവര്‍ത്തകര്‍.

ഇത്തവണ നഗരസഭയില്‍ ഒരു വാര്‍ഡ് കൂടിയിട്ടുണ്ട്. 34 ല്‍ നിന്നും 35 വാര്‍ഡുകള്‍. ഇതില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന രണ്ട് വാര്‍ഡുകള്‍ വനിതാ സംവരണ വാര്‍ഡായ നേതാജിയും ജനറല്‍ വാര്‍ഡായ പൂക്കോത്ത്‌തെരുവും മാത്രമാണ്.

നിലവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വിജയിച്ച പാളയാട് വാര്‍ഡും കെ.നബീസബീവി വിജയിച്ച കാക്കാഞ്ചാല്‍ വാര്‍ഡും കടുത്ത മല്‍സരത്തെ അഭിമുഖീകരിക്കുന്നുണ്ട്.

നാല് വാര്‍ഡുകളെങ്കിലും കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണം എല്‍.ഡി.എഫ് പക്ഷത്തേക്ക് തിരിഞ്ഞേക്കും.

നേതാജി വാര്‍ഡില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രജനി രമാനന്ദ് മല്‍സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

പൂക്കോത്ത്‌തെരുവില്‍ നിന്നും വര്‍ഷങ്ങളായി കൗണ്‍സിലറായി തുടരുന്ന കെ.രമേശന്‍ തന്നെ ഇത്തവണയും മല്‍സരിക്കാനാണ് ധാരണ.

കാക്കാഞ്ചാലിലും പാളയാടും കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

പ്രവര്‍ത്തനക്ഷമമല്ലാത്ത നേതൃത്വമാണ് കോണ്‍ഗ്രസിന് സ്വയം കുഴിതോണ്ടുന്നതെന്ന വിമര്‍ശനം ശക്തമാണ്.