പി.വി.അന്‍വറിനെ അടുത്തറിഞ്ഞ് ഒഴിവാക്കിയ ആദ്യപാര്‍ട്ടി സി.പി.ഐ-സി.പി.മുരളി.

പിലാത്തറ: പി.വി.അന്‍വറിനെ ആദ്യം അടുത്തറിഞ്ഞ് ഒഴിവാക്കിയ പാര്‍ട്ടി സി.പി.ഐയാണെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.പി.മുരളി.

സ്വതന്ത്രനെന്ന ലേബലില്‍ ചില വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ആളാണ് അന്‍വറെന്നും അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചുനല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും സി.പി.മുരളി പറഞ്ഞു.

സി.പി.ഐ കല്യാശേരി മണ്ഡലം പ്രതിനിധിസമ്മേളനം പിലാത്തറ കലിഫ ടര്‍ഫിലെ വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കേരളത്തില്‍ പുതുതായി ചില സമീപനങ്ങള്‍ ഉരുതിരിഞ്ഞ് വരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും, സമുദായ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും മറ്റുചില തല്‍പരകക്ഷികളും നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സി.പി.മുരളി പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫിന്റെ മൂന്നാം തുടര്‍ഭരണം ഉറപ്പായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് മുതിര്‍ന്ന അംഗം മാടക്ക കുഞ്ഞികണ്ണന്‍ പതാക ഉയര്‍ത്തി.

രേഷ്മാ പരാഗന്‍ രകതസാക്ഷി പ്രമേയവും എ.കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്‌കുമാര്‍, സി.പി.ഷൈജന്‍, വേലിക്കാത്ത് രാഘവന്‍, താവം ബാലകൃഷ്ണന്‍, പി.നാരായണന്‍, കെ.വി.ബാബു, കല്യാശ്ശേരി മണ്ഡലം സെക്രട്ടറി പി.വി.ബാബുരാജേന്ദ്രന്‍, വി.പരാഗന്‍, സി.മോഹന്‍ദാസ്, മുതിര്‍ന്ന പാര്‍ട്ടി അംഗം മാടക്ക കുഞ്ഞികണ്ണന്‍, ജിതേഷ് കണ്ണപുരം എന്നിവര്‍ പ്രസംഗിച്ചു.