ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി.

25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം മോഷ്ടിച്ചു കൊണ്ടുപോയത്.

സൈറ്റ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍ സ്വദേശി സൂരജ് സുരേഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

18 ന് രാത്രി 11 വരെ ജോലിക്ക് ഉപയോഗപ്പെടുത്തിയ ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌ക്കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്താണ് ഓപ്പറേറ്റര്‍ ഉറങ്ങാന്‍ പോയത്.

രാവിലെ ഏഴ് മണിയോടെ എത്തിയ അടുത്ത ഷിഫ്റ്റിലെ ഓപ്പറേറ്റര്‍ ക്രെയിന്‍ കാണാത്തതിനെ തുടര്‍ന്ന് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ സൈറ്റ് ഓഫീസില്‍ വിവരമണിയിച്ച് ഒരു കിലോമീറ്ററോളം പ്രദേശത്ത് നടന്ന് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് നീലേശ്വരം മുതല്‍ പരിശോധന വ്യാപിപ്പിച്ചുവെങ്കിലും ക്രെയിന്‍ കണ്ടെത്താനാവാത്തതിന തുടര്‍ന്ന് കുപ്പം പ്രദേശത്തെ ഒരു സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് രണ്ടംഗസംഘം 1.08 ന് ക്രെയിന്‍ തളിപ്പറമ്പ് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്നതായി കണ്ടത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ പരിശോധനയില്‍ ധര്‍മ്മശാല വരെ ക്രെയിന്‍ ഓടിച്ചുകൊണ്ടുപോയതായി വ്യക്തമായിട്ടുണ്ട്.

പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ക്രെയിന്‍ തമിഴ്‌നാട്ടിലേക്കോ മറ്റോ കടത്തി പൊളിച്ചുവില്‍പ്പന നടത്തുന്ന സംഘമായിരിക്കാം മോഷണത്തിന് പിറകിലെന്നാണ് സൂചന.