മുട്ട കട്ടത് ഞാനാണെന്ന് മാട്ടൂല്‍ ജോസ്.

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളന്‍മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും കവര്‍ച്ചയ്ക്ക് പിന്നാലെ ഡയറിയില്‍ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കള്‍ അധികമുണ്ടാകില്ല.

സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്.

ചെറുകുന്ന പള്ളക്കരയിലെ എഡി എല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്.

സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18 ന് സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സ്‌കൂളിലെ പ്രധാനാധ്യാപിക പി.ജെ.രേഖ ജെയ്‌സിയുടെ പരാതിയെത്തുടര്‍ന്ന് കണ്ണപുരം പൊലീസ് കേസെടുത്തു.