പണം നിക്ഷേപിച്ചവര്‍ വിഡ്ഡികളായി-മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റിയും മുങ്ങി-ഒന്‍പത് പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില്‍ പ്രസിഡന്റും ഭാരവാഹികളും ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

മരക്കാര്‍കണ്ടി പൗര്‍ണമിയിലെ കെ.ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ.സതീശന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടെറി പി.വി.ദാക്ഷായണി, ജോ.സെക്രട്ടെറി ഇ.റഫീഖ്, ട്രഷറര്‍ കെ.ധനൂപ, പി.കാഞ്ചന, കെ.വി.സതി, ഉസ്മാന്‍ എന്നിവരുടെ പേരിലാണ് കേസ്.

തയ്യില്‍ നീര്‍ച്ചാല്‍ യു.പി.സ്‌ക്കൂളിന് സമീപത്തെ സൈനാസ് വീട്ടില്‍ സി.എച്ച്.രുക്‌സാനയുടെ പരാതിയിലാണ് കേസ്.

സൗത്ത്ബസാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ച പരസ്പരസഹായ നിധിയില്‍ പ്രതിമാസം 2000 രൂപ വീതം നിക്ഷേപിച്ചാല്‍ 25 മാസം കൊണ്ട് 50,000 രൂപ തിരികെ തരും എന്ന വ്യവസ്ഥയില്‍ രുക്‌സാനയും സുഹൃത്തും

1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് 2022 ജൂണ്‍ 10 മുതല്‍ 2024 ഫെബ്രുവരി വരെ 20 മാസം 40,000 രൂപ അടച്ചിരുന്നു.

ഇപ്പോള്‍  സ്ഥാപനം പൂട്ടിയതായും പണം തിരികെ തന്നില്ലെന്നുമാണ് പരാതി.