തളിപ്പറമ്പ് പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരായ സ്ത്രീകള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: ഇല്ലാത്ത ജ്വല്ലറിയുടെ പേരില്‍ സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസില്‍ മൂന്ന് പരാതികളില്‍ എഫ്.ഐ.ആര്‍ ഇട്ടെങ്കിലും തളിപ്പറമ്പ് പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരായ സ്ത്രീകള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

സമാനമായ സംഭവത്തില്‍ ബംഗളൂരുവില്‍ നല്‍കിയ പരാതിയില്‍ 2 പേരെ അറസ്റ്റ് ചെയ്യുകയും 180 കോടിയുടെ സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തിരുന്നു.

തളിപ്പറമ്പിലെ പരാതികളില്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

രണ്ടരവര്‍ഷം മുമ്പാണ് നിരവധി വീട്ടമ്മമാര്‍ ഉള്‍പ്പെടെ ജ്വല്ലറിയില്‍ തങ്ങളുടെ സ്വര്‍ണ്ണം നിക്ഷേപിച്ചത്.

ഇവരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ പണയം വച്ചിരുന്ന സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ സഹായിക്കാമെന്നും പകരം തങ്ങളുടെ തുടങ്ങാനിരിക്കുന്ന ജ്വല്ലറിയില്‍ പണയമായി നല്‍കിയാല്‍ ലഭിക്കുന്ന പണത്തിന് പലിശ വേണ്ടന്നുമാണ് വാഗ്ദാനം നല്‍കിയിരുന്നത്.

6 മാസം കഴിഞ്ഞാല്‍ വാങ്ങിയ പണം തിരിച്ചു നല്‍കിയാല്‍ സ്വര്‍ണ്ണം തിരിച്ചു നല്‍കുമെന്നും വിശ്വസിപ്പിച്ചു.

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്ന് 1400 പേരില്‍ നിന്ന് 93 കിലോ സ്വര്‍ണ്ണം ഇത്തരത്തില്‍ മാതമംഗലം കുറ്റൂര്‍ സ്വദേശി സലാം, തളിപ്പറമ്പ് കുപ്പം സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ കൈക്കലാക്കി. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷവും സ്വര്‍ണ്ണം ലഭിച്ചില്ല.

തുടക്കത്തില്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ പെട്ടന്ന് സ്വര്‍ണ്ണം തിരിച്ചു തരുമെന്ന് മറുപടി ലഭിച്ചിരുന്നു.

ഇപ്പോള്‍ ഇവരെ ബന്ധപ്പെടാന്‍ സാധിക്കാറില്ല.

തട്ടിപ്പിനിരയായതായി മനസിലാക്കി പരാതി നല്‍കിയെങ്കിലും അബ്ദുല്‍ റഹ്മാന്‍, നവാസ്, ഹനീഫ എന്നിവരുടെ പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസടുത്തു.

എന്നാല്‍ തുടര്‍ നടപടികളെ ഒന്നുംതന്നെ ഉണ്ടായില്ല.

സമാനമായ സംഭവത്തില്‍ ബംഗളൂരുവില്‍ സലാം, മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ പേരിലുള്ള പരാതിയില്‍ കേസെടുത്ത ബംഗളൂരു പോലീസ് ജ്വല്ലറികളില്‍ വിറ്റ 1.478 കിലോ സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

തളിപ്പറമ്പ് പൊലിസ് അടിയന്തിരമായി ഞങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും സ്വര്‍ണ്ണം തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നാണ് വീട്ടമ്മമാര്‍ ആവശ്യപ്പെടുന്നത്.

താലൂക്കാഫിസിന് മുന്നില്‍ ധര്‍ണക്ക് ശേഷം 44 പേര്‍ ഒപ്പിട്ട പരാതി തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കി.