1111 ദിവസം കണ്ണൂരില്‍ പിടികൂടിയത് 173.62 കിലോ സ്വര്‍ണം-മൂല്യം-82.82 കോടി-

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനംചെയ്ത് 17 ാം ദിവസമായ 2018 ഡിസംബര്‍ 25 ചൊവ്വാഴ്ചമുതല്‍ ഇന്നലെവരെയുള്ള 1111 ദിവസത്തിനുള്ളില്‍ കണ്ണൂരില്‍നിന്ന് പിടികൂടിയത് 173.621 കിലോ സ്വര്‍ണ്ണം.

ഡിസംബര്‍ 25 ന് ആദ്യമായി പിടികൂടിയത് 2.292 കിലോ സ്വര്‍ണ്ണമായിരുന്നു.

തുടര്‍ന്ന് ഇന്നലെവരെയുള്ള 171.329 കിലോ സ്വര്‍ണ്ണം ഉള്‍പ്പെടെയാണ് 1111 ദിവസത്തിനുള്ളില്‍ 173.62 കിലോ സ്വര്‍ണ്ണം പിടികൂടിയത്.

എയര്‍ കസ്റ്റംസ്, ഡയറക്ട റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവരാണ് നാളിതുവരെ ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്.

വിമാനത്താവളത്തില്‍ പിടികൂടുന്ന സ്വര്‍ണ്ണം ശുചീകരിച്ച് തങ്കമാക്കിയാണ് വിലനിര്‍ണ്ണയം.

സ്വര്‍ണ്ണത്തേക്കാളും 7.17 ശതമാനം നിരക്ക് കൂടുതലാണ് തങ്കത്തിന്.

ഇതനുസരിച്ച് നാളിതുവരെ പിടികൂടിയ സ്വര്‍ണ്ണത്തിന്റെ മൂല്യം 82 കോടി 81 ലക്ഷത്തി 71,000 രൂപയാണ്.

ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണ്ണവേട്ട ഇന്നലെയായിരുന്നു. ഇന്നലെ രണ്ടുകേസുകളിലായി പിടികൂടിയത് 1734 ഗ്രാം സ്വര്‍ണ്ണമാണ്.

വടകര സ്വദേശി പ്രണവ്, കാഞ്ഞങ്ങാട് സ്വദേശി നിഖില്‍ എന്നിവരില്‍ നിന്നാണ് ഇന്നലെ സ്വര്‍ണ്ണം പിടികൂടിയത്.

ഇക്കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് വരെ ഡിസംബര്‍ മാസം മാത്രം പിടികൂടിയ സ്വര്‍ണ്ണം 9.46 കിലോയാണ്.