ഹൃദയത്തില്‍ തൊടാതെപോയ ഹൃദയപൂര്‍വ്വം

എഴുപത് വയസ് പിന്നിടുന്ന സംവിധായകന്‍ സത്യന്‍അന്തിക്കാട് സിനിമ സംവിധാന ജീവിതത്തില്‍ ഈ വര്‍ഷം 43 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.

അദ്ദേഹത്തിന്റെ 59-ാമത് സിനിമയാണ് ഹൃദയപൂര്‍വ്വം. ഇക്കഴിഞ്ഞ ആഗസ്റ്റ്-28 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 50 കോടി രൂപയിലേറെ കളക്ഷന്‍ നേടിയതായാണ് വിവരം.

അദ്ദേഹത്തിന്റെ ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകള്‍ ഒന്നിലേറെതവണ കണ്ടിട്ടുണ്ട്.

ശ്രീനിവാസനും ലോഹിതദാസും രഘുനാഥ് പലേരിയും രഞ്ജന്‍ പ്രമോദും എസ്.എന്‍.സ്വാമിയും ഡോ.ബാലകൃഷ്ണനും ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറവും വി.കെ.എന്‍, കലൂര്‍ ഡെന്നീസ് എന്നിവര്‍ സത്യന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥകള്‍ എഴുതിയിട്ടുണ്ട്.

രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട് എന്നീ സിനിമകളുടെ രചനകളും അദ്ദേഹം തന്നെയായിരുന്നു.

ബെന്നി പി.നായരമ്പലം രചന നിര്‍വ്വഹിച്ച പുതിയ തീരങ്ങള്‍, ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ വന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സിനിമകളില്‍ ഇന്ത്യന്‍ പ്രണയകഥ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അതിന് ശേഷം വന്ന എന്നും എപ്പോഴും, ഞാന്‍ പ്രകാശന്‍, മകള്‍ എന്നിവ ആശയദാരിത്ര്യത്തിന്റെ സിനിമകളായിരുന്നു.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രദര്‍ശനത്തിനെത്തിയ ഹൃദയപൂര്‍വ്വം എന്ന സിനിമ ചിത്രീകരണം തുടങ്ങിയതുമുതല്‍ പ്രതീക്ഷയായിരുന്നു. 50 ലക്ഷത്തിലേറെ
ആളുകള്‍ കണ്ട നൈറ്റ്‌കോള്‍ എന്ന ഷോര്‍ട്ട്ഫിലിമിന്റെ രചയിതാവും സംവിധായകനുമായ ടി.പി.സോനു തിരക്കഥ എഴുതുന്നതും കൂടുതല്‍ പ്രതീക്ഷ വളര്‍ത്തി.

എന്നാല്‍ യാതോരുവിധ ലോജിക്കുമില്ലാത്ത കഥ പ്രേക്ഷകരെ ബോറടിപ്പിച്ച് കൊല്ലുകയാണ്.

സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ മാത്രം വിശ്വസിച്ച് ഈ സിനിമക്ക് ടിക്കറ്റെടുത്തവര്‍ക്ക് അത് നഷ്ടം മാത്രമാവുന്നു.

രഞ്ജന്‍ പ്രമോദ്, രഘുനാഥ് പലേരി, ഇഖ്ബാല്‍ കുറ്റിപ്പുറം എന്നിവരെ ഉപയോഗപ്പെടുത്താന്‍ സത്യന്‍ അന്തിക്കാട് തയ്യാറാവണം.

എന്നും എപ്പോഴും സിനിമക്ക് ശേഷം നല്ലൊരു പാട്ടുപോലും സത്യന്റെ സിനിമകളില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നത് ചില്ലറ പോരായ്മയൊന്നുമല്ല.

മക്കളെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നതോടെ അന്തിക്കാടിന്റെ പ്രതിഭാവിലാസത്തിന് വല്ലാതെ മങ്ങലേറ്റഉപോയെന്ന് പറയാതെ പറ്റില്ല.