കണ്ണൂര്‍ എ കാറ്റഗറിയില്‍-ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം-മെഡിക്കല്‍ കോളേജ് പ്രവേശനം കണ്‍ട്രോള്‍റൂം വഴി

കണ്ണൂര്‍: കോവിഡ് ഭീഷണിയില്‍ കണ്ണൂര്‍ ജില്ല എ വിഭാഗത്തില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു.

വിവിധ ചടങ്ങുകളില്‍ 50 പേര്‍ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനം കണ്‍ട്രോള്‍ റൂം വഴിയിക്കി.

കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതല്‍ കണ്ണൂര്‍ ജില്ലയെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവായി.

ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനവരി 24 മുതല്‍ കൊവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കണ്‍ട്രോള്‍ റൂം മുഖേന മാത്രമായിരിക്കും.

കാറ്റഗറി സി കൊവിഡ് രോഗികളെ മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ.

രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാറ്റഗറി സിയില്‍ വരുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.

പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക, സമുദായിക പൊതു പരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും പരമാവധി 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

ഈ നിയന്ത്രണങ്ങള്‍ 23 മുതല്‍ ജനവരി 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ നിലവില്‍ ഉണ്ടായിരിക്കും.