കറുത്ത ബുധന്‍ കണ്ണൂരില്‍ നിന്ന് കവര്‍ന്നെടുത്തത് ആറ് ജീവനുകള്‍-

കണ്ണൂര്‍: കണ്ണൂരിന് ഇന്ന് ബ്ലാക്ക് ബുധന്‍. ജില്ലയില്‍ ഇന്ന് ആറുപേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്.

ഏച്ചൂരില്‍ ബേങ്ക് സെക്രട്ടറിയും മകനും കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു വാഹനാപകടങ്ങള്‍.

പന്നോ്യട്ട്മൂലയിലെ ഷാജി(49), മകന്‍ ജ്യോതിരാദിത്യ(15) എന്നിവരാണ് വീട്ടിനടുത്ത ക്ഷേത്രക്കുളത്തില്‍ മരിച്ചത്.

അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ പാപ്പിനിശേരി വെസ്റ്റിലെ ആനവളപ്പ് സ്വദേശി തൈലക്കണ്ടി മുഹമ്മദ് ഫര്‍ഹീന്‍(15) ഇന്ന് രാവിലെയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് സൈക്കിളില്‍ സ്‌കൂളിലേക്ക് തിരിച്ചുപോകവെയാണ് ഫര്‍ഹീന്‍ വാഹനമിടിച്ച് മരിച്ചത്. ഇടിച്ച വാഹനം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുംബൈയില്‍ എണ്ണ പ്രകൃതിവാതക കോര്‍പറേഷന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് പടന്നപ്പാലം സ്വദേശി സണ്ണി ഫ്രാന്‍സിസ് മരണപ്പെട്ടതാണ് മറ്റൊരു സംഭവം.

ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ അഭിജിത്ത് മരണപ്പെട്ടതാണ് നാലാമത്തെ സംഭവം.

വൈകുന്നേരം മുന്നോടെ ദേശീയപാതയില്‍ കുറ്റിക്കോലില്‍ ബസ് മറിഞ്ഞ് കണ്ണൂര്‍ മിംസ് ആശുപത്രിയിലെ നേഴ്‌സ് ജോബിയാ ജോസഫാണ് മരണപ്പെട്ടത്. ചെമ്പേരി നെല്ലിക്കുറ്റി സ്വദേശിയാണ്.