പ്രിന്‍സിപ്പാള്‍ ഒരുങ്ങി-മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാവും-

പരിയാരം: ആറ് മാസത്തിനകം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന നിശ്ചയദാര്‍ഡ്യവുമായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍.

2011 മുതല്‍ നിലവിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന നിയമം കര്‍ശനമായി നടപ്പിലാക്കാനെടുത്ത തീരുമാനം അതിന്റെ തുടക്കമാണ്.

മെഡിക്കല്‍ കോളേജിനെക്കുറിച്ച് വിജിലന്‍സ് വിഭാഗവും ഇന്റലിജന്‍സ് എ.ഡി.ജി.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പ്രത്യേകം പരിഗണിച്ചതിന് ശേഷമാണ് ഡോ.അജയകുമാറിനെ പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കാര്യമായ തോതില്‍ ഇടപെടലുകള്‍ നടത്താന്‍ ഇതേവരെ സാധിച്ചിട്ടില്ല. രാഷ്ട്രീയ അതിപ്രസരം പല പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നത് സര്‍ക്കാറിന് ബോധ്യമായിട്ടുണ്ട്.

അതിനെയൊക്കെ അതിജീവിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ ആറ്മാസത്തിനകം വടക്കേമലബാറിലെ ഏറ്റവും നല്ല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കി മാറ്റാന്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ പലതും വരും ദിവസങ്ങളില്‍ ഉണ്ടാകും.