അടിയന്തരാവസ്ഥയുടെ ഓര്‍മ്മകളില്‍ അവര്‍ 10 പേര്‍ ഒത്തുചേര്‍ന്നു-

പയ്യന്നൂര്‍: അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിനിരയായ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അന്‍പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു.

അന്നത്തെ എസ്.എഫ്.ഐ, ഐ.എസ്.ഒ പ്രവര്‍ത്തകരായ 16 പേരില്‍ ജീവിച്ചിരിക്കുന്ന 11 പേരില്‍ 10 പേരാണ് ഇന്നലെ പയ്യന്നൂര്‍ ബോംബെ ഹോട്ടലില്‍ ഒത്തുചേര്‍ന്നത്.

അടിയന്തരാവസ്ഥക്കെതിരെ ജൂണ്‍ 26 മുതല്‍ ജൂലായ് 9 വരെ തുടര്‍ച്ചയായി പയ്യന്നൂര്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ 10-ന് ഓഫീസ് പിക്കറ്റിംഗ് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

പയ്യന്നൂര്‍ പോലീസ് ലോക്കപ്പില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായ 16 പേരെയും ഡി.ഐ.ആര്‍ പ്രകാരം ജയിലിലടച്ചു.

ജൂലായ്-30 നാണ് ജാമ്യം നേടിപുറത്തുവന്നത്.

ചെറുതാഴത്തെ ഡോ.ഗോവിന്ദവര്‍മ്മരാജ, പിലിക്കോട്ടെ പി.കുഞ്ഞിരാമന്‍, കരിവെള്ളൂരിലെ കെ.വി.പ്രേമചന്ദ്രന്‍, ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ പൊന്നരിയന്‍ നാരായണന്‍, തൃക്കരിപ്പൂരിലെ കിഴക്കേവീട്ടില്‍ രാമചന്ദ്രന്‍, കരിവെള്ളൂരിലെ പി.വി.കൃഷ്ണന്‍, കൊടക്കാട്ടെ പി.രാജന്‍, തായിനേരിയിലെ കെ.വി.കുഞ്ഞപ്പന്‍, ഇയ്യക്കാട്ടെ കെ.വി.പത്മനാഭന്‍, ഉദിനൂര്‍ കിനാത്തിലെ കെ.മുരളി എന്നിവരാണ് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയത്.

മുംബെയില്‍ താമസമാക്കിയ സി.ദാമോദരന്‍ എത്തിച്ചേര്‍ന്നിരുന്നില്ല.

16 പേരില്‍ കിഴക്കേവീട്ടില്‍ രാമചന്ദ്രന്‍ ഐ.എസ്.ഒ പ്രവര്‍ത്തകനും മറ്റെല്ലാവരും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായിരുന്നു.