കന്‍വര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കളുടെ കടകള്‍ വേണ്ട, ഹിന്ദു ജീവനക്കാരന്റെ തുണിയഴിച്ച് പരിശോധന.

ന്യൂഡല്‍ഹി: ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി യാത്രാ റൂട്ടില്‍ ഒരു തൊഴിലാളിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കാന്‍ ശ്രമിച്ചതായി ആരോപണം. മുസാഫര്‍ നഗറിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാത 58 ലെ പണ്ഡിറ്റ് ജി വൈഷ്ണോ ധാബയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്. കന്‍വാര്‍ യാത്രാ റൂട്ടില്‍ ഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ടെന്ന അപ്രഖ്യാപിത ഉത്തരവ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് പ്രദേശത്തെ തീവ്ര ഹിന്ദുത്വ സംഘടനകള്‍.

പരിശോധനയുടെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. ധാബയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ഹിന്ദുത്വസംഘം ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ കാണിച്ചില്ല. ഹിന്ദുത്വ സംഘം ജീവനക്കാരുടെ മതം പരിശോധിക്കാനായി ജോലിക്കാരനായ ഗോപാലിനെ മുറിയിലേക്ക് കൊണ്ടുവന്ന് പാന്റ് അഴിപ്പിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ ബഹളംവച്ചതോടെ ആളുകള്‍ കൂടുകയും പൊലീസ് എത്തുകയുംചെയ്തു. പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി.

ആക്രമണം നേരിട്ട ജീവനക്കാരനായ ഗോപാല്‍ പറഞ്ഞു, ‘ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു, ഹോട്ടലില്‍ താമസിക്കുന്നു. ആളുകള്‍ എന്റെ പാന്റ്സ് അഴിക്കാന്‍ ശ്രമിച്ചു. ആദ്യം, അവര്‍ എന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചു, പക്ഷേ എന്റെ കൈവശം അത് ഇല്ല. അവര്‍ എന്നെ നഗ്‌നനാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എനിക്ക് സുഖമില്ല. ഞാന്‍ ഒരു മുസ്ലീമല്ല, ഞാന്‍ ഒരു ഹിന്ദുവാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ കള്ളം പറഞ്ഞില്ല.

ഹോട്ടലിന്റെ പേര് 24 മണിക്കൂറിനുള്ളില്‍ മാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഭക്ഷണശാലയുടെ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങളെ അവഗണിച്ചാല്‍ സെക്ഷന്‍ 420 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പഴക്കച്ചവടക്കാരുടേയും ധാബ ഉടമകളുടേയും പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. 2024 ജൂലൈയില്‍ യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളില്‍ നിന്നുള്ള അത്തരം നിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുകയും ചെയ്തു. ഭക്ഷണശാലകളും കടകളും വിളമ്പുന്നത് സസ്യാഹാരമാണോ അല്ലയോ എന്ന് സൂചിപ്പിക്കാന്‍ മാത്രമേ ആവശ്യപ്പെടാവൂ എന്നും ഉടമകളുടേയോ ജീവനക്കാരുടേയോ പേരുകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇതുവരെ ഗോപാല്‍ പൊലിസിന് പരാതി നല്‍കിയിട്ടില്ല.