കാപാലിക-അന്‍പത് വര്‍ഷം തികയുന്നു.

നാടകാചാര്യന്‍ എന്‍.എന്‍.പിള്ള മൂന്ന് സിനിമകള്‍ക്കാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്.

1965 ല്‍ ശശികുമാറും പി.എ.തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടര്‍ കുഞ്ഞാലിയാണ് ആദ്യ സിനിമ.

1970 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു.

സത്യന്‍ നായകനായ ഈ സിനിമ വലിയ സാമ്പത്തിക വിജയം നേടി.

1973 ല്‍ മറ്റൊരു പ്രശസ്ത നാടകം കാപാലിക ചലച്ചിത്രമായി. മണി തന്നെയായിരുന്നു സംവിധായകന്‍.

കുടുംബവുമൊത്ത് കാണാന്‍ കൊള്ളാത്ത സിനിമ എന്ന് ഒരുവിഭാഗം പ്രചരിപ്പിച്ച കാപാലിക പക്ഷെ, നെഗറ്റീവ് പബ്ലിസിറ്റിയില്‍ വലിയ വിജയം നേടി.

ക്രോസ്‌ബെല്‍റ്റ് മണി.

തിരുവനന്തപുരം വലിയശാല സ്വദേശിയായ വേലായുധന്‍ നായരാണ് മണി എന്ന പേരില്‍ സിനിമാസംവിധാനം തുടങ്ങിയത്.

1968 ല്‍ മിടുമിടുക്കി എന്ന സിനിമയുമായാണ് തുടക്കം. 70 ല്‍ ക്രോസ്‌ബെല്‍റ്റ്, 72 ല്‍ മനുഷ്യബന്ധങ്ങല്‍, പുത്രകാമേഷ്ടി, നാടന്‍പ്രേമം, ശക്തി എന്നീ സിനിമകള്‍ക്ക് ശേഷം 1973 ലാണ് കാപാലിക സംവിധാനം ചെയ്തത്.

1974 ല്‍ നടീനടന്മാരെ ആവസ്യമുണ്ട്, 75 ല്‍ വെളിച്ചം അകലെ, പെണ്‍പട, കുട്ടിച്ചാത്തന്‍, താമരത്തോണി, 76 ല്‍ പുണ്യപുരാണ സിനിമയായ ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി,

77 ല്‍ വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവലിനെ അധികരിച്ച് നീതിപീഠം സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ നിര്‍മ്മാണവും മണി തന്നെയായിരുന്നു. പക്ഷെ, സിനിമ ദയനീയമായി പരാജയപ്പെട്ടത് ഒരു പുനര്‍ചിന്തനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.

പിന്നീട് ചെയ്ത സിനിമകളെല്ലാം തട്ടുപൊളിപ്പന്‍ അടിപ്പടങ്ങളായിരുന്നു.

വിജയലളിതയെ നായികയാക്കി പെണ്‍പുലി, പട്ടാളം ജാനകി, 78 ല്‍ ആനയും അമ്പാരിയും, ബ്ലാക്ക്‌ബെല്‍റ്റ്, പഞ്ചരത്‌നം, 1980 ല്‍ യവ്വനംദാഹം. 1983 ലാണ് പിന്നീട് മണി വീണ്ടും രംഗത്തുവന്നത്.

ഈ രണ്ടാംവരവിലാണ് അദ്ദേഹം പേരിനൊപ്പം ക്രോസ്‌ബെല്‍റ്റ് ചേര്‍ത്തത്. സെക്‌സിനും സ്റ്റണ്ടിനും പ്രാധാന്യംനല്‍കി ഈറ്റപ്പുലി, തിമംഗലം, ബുള്ളറ്റ്, ചോരക്ക്‌ചോര, ബ്ലാക്ക്‌മെയില്‍, റിവഞ്ച്, ഒറ്റയാന്‍, കുളമ്പടികല്‍, പെണ്‍സിംഹം, ഉരുക്ക്മനുഷ്യന്‍, നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ എന്നീ സിനിമകളാണ് പിന്നീട് റിലീസ് ചെയ്തത്.

സെക്‌സ് സിനിമകള്‍ ചൂടപ്പംപോലെ വന്നുകൊണ്ടിരിക്കെ തന്നെ 1989 ല്‍ ഹിന്ദിയില്‍ വലിയ ഹിറ്റായ പ്രേമകാവ്യം ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ദേവദാസ് സംവിധാനം ചെയ്തു.

തോപ്പില്‍ഭാസിയുടെ തിരക്കഥയിലും സംഭാഷണത്തിലും നിര്‍മ്മിക്കപ്പെട്ട ഈ സിനിമ വലിയ പ്രതീക്ഷയോടെയാണ് പുറത്തുവന്നതെങ്കിലും പരാജയപ്പെട്ടു.

പഴയകാല മാദകനടി രാജകോകിലയാണ് ഭാര്യ.

കാപാലികയുടെ കഥ.

നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന റോസമ്മ എന്ന പെണ്‍കുട്ടി പുരുഷന്റെ കാട്ടാളത്വത്തിനിരയായി നഗരവേശ്യയായി മാറുന്നതും അവളുടെ പിന്നീടുള്ള വളര്‍ച്ചയും തകര്‍ച്ചയുമാണ് കാപാലികയുടെ പ്രമേയം.

ഷീലയാണ് റോസമ്മ എന്ന കാപാലികയായി വേഷമിട്ടത്.

എന്‍.എന്‍.പിള്ള, ജോസ് പ്രകാശ്, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, റാണിചന്ദ്ര, ജോസ് പ്രകാശ്, ബഹദൂര്‍, കുതിരവട്ടം പപ്പു, പറവൂര്‍ ഭരതന്‍, ഗോവിന്ദന്‍കുട്ടി, ഫിലോമിന, വീരന്‍, ടി.ആര്‍.ഓമന, പ്ലാത്തോട്ടം മാത്യു, ആര്‍.നമ്പിയത്ത്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍.

യൂണൈറ്റഡ് മൂവീസിന്റെ ബാനറില്‍ സി.പി.ശ്രീധരന്‍, അപ്പുനായര്‍, കെ.വി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കാപാലിക നിര്‍മ്മിച്ചത്.

സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍.

ഹരിദാസ് ക്യാമറയും ചക്രപാണി എഡിറ്റിംഗും നിര്‍വ്വഹിച്ചു. എസ്.എ.നായരാണ് പരസ്യം.

വയലാറും എന്‍.എന്‍.പിള്ളയും എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ആര്‍.കെ.ശേഖര്‍.

ഗാനങ്ങള്‍-

1-എ സ്മാഷ് ആന്റ് എ ക്രാഷ്-(എന്‍.എന്‍.പിള്ള)-യേശുദാസ്, സുശീല.
2-കപിലവസ്തു-എന്‍.ഗോപാലകൃഷ്ണന്‍.
3-ശരപഞ്ജരം പുഷ്പ ശരപഞ്ജരം-യേശുദാസ്.