കയ്യത്ത് നാഗം ക്ഷേത്രത്തില്‍ കുംഭമാസ ആയില്യം നാളെ(മാര്‍ച്ച്-14)

തളിപ്പറമ്പ്: പ്രസിദ്ധ നാഗാരാധനാ ക്ഷേത്രമായ തളിപ്പറമ്പ് കയ്യത്ത് നാഗത്തിലെ കുംഭമാസ ആയില്യം മാര്‍ച്ച് 14 ന് തിങ്കളാഴ്ച്ച(നാളെ) നടക്കുമെന്ന് ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു.

കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥക്ഷേത്രത്തിലെ ആറും ഞായര്‍ ഉല്‍സവം മാര്‍ച്ച് 20 നും നടക്കും.

ടി.ടി.കെ സേവസ്വത്തില്‍പ്പെട്ട രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളില്‍ ഒന്നാണ് കയ്യത്ത്‌നാഗക്ഷേത്രം.

രാജരാജേശ്വരന്റെ കണ്ഠാഭരണമായ വാസുകി എന്ന നാഗത്തെ നാഗരാജാവായി പ്രതിഷ്ഠിച്ച് നിത്യപൂജനടത്തിവരുന്ന കേരളത്തിലെ തന്നെ അത്യപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കയ്യത്ത് നാഗം.

സന്താന സൗഭാഗ്യം ലഭിക്കുന്നതിന് വേണ്ടി സര്‍പ്പബലി വഴിപാട് നേര്‍ന്ന് ഇവിടെ ദര്‍ശനം ചെയ്യുന്നത് അത്യുത്തമമായിട്ടാണ് കരുതുന്നത്.

ഇവിടുത്തെ പ്രധാന ഉത്സവം ധനു, കുംഭം, മേടം മാസങ്ങളിലെ ആയില്യം നാളിലാണ്.

എല്ലാ മലയാളമാസവും സംക്രമനാളില്‍ തളിപ്പറമ്പ് ക്ഷേത്രത്തിലേക്കുള്ള നിവേദ്യത്തിനുളള അരി ഇവിടെ നിന്നാണ് ചടങ്ങു പ്രകാരം എഴുന്നള്ളിച്ചുവരുന്നത്.

ക്ഷേത്രത്തിന് കിഴക്ക് കുന്നിനു മുകളില്‍ വൃക്ഷലതാതികളും, വളളിപ്പടര്‍പ്പുകളും നിരവധി ഔഷധസസ്യങ്ങളും തിങ്ങിനിറഞ്ഞ

പ്രശാന്തസുന്ദരമായ സ്ഥലത്ത് പാടിക്കുന്നിലപ്പന്‍ എന്ന പേരില്‍ സാക്ഷാല്‍ കൈലാസനാഥനെ പ്രതിഷ്ഠിച്ച് നിത്യപൂജനടത്തിവരുന്നുണ്ട്.