തമാശകള്‍ക്ക് മറുപടി എന്തിന്–കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല.-ജോസ് ചെമ്പേരി

 

കണ്ണൂര്‍: തമാശകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേരളാ കോണ്‍ഗ്രസ് ബിക്ക് ഇല്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി.

യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 3 പേരും, നിലവില്‍ പാര്‍ട്ടി അംഗത്വമില്ലാത്ത 2 പേരും ചേര്‍ന്ന് ജീവിതത്തില്‍ ഇന്നുവരെ കേരള കോണ്‍ഗ്രസില്‍ പ്രവര്‍ക്കുകയോ ഒരു മെമ്പര്‍ഷിപ്പുപോലും എടുക്കുകയോ ചെയ്യാത്ത,

പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ ചെയര്‍പേഴ്‌സണാക്കി പാര്‍ട്ടിയിലെ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞാല്‍ ആ തമാശക്ക് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ള സാര്‍ ജീവിച്ചിരുന്ന കാലത്ത് കഴിഞ്ഞ അംസംബ്ലി തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന സെക്രട്ടറി ആയിരുന്ന നജീബ് പാലക്കണ്ടിയുടെ നേതൃത്വത്തില്‍

ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന മുക്കം ജോണിയും, പാലക്കാട് ജില്ലാ പ്രസിഡണ്ടായിരുന്ന മോന്‍സിയും പാര്‍ട്ടിയില്‍ നിന്നും സ്വയം ഒഴിവായി യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന ധാരണയില്‍ കേരള കോണ്‍ഗ്രസ് (ആര്‍.ബി) എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി യു.ഡി.എഫില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തിച്ചവരാണ്.

പാര്‍ട്ടിയില്‍ കഴിഞ്ഞ 4 മാസമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടന്നു വരികയാണ്.

ഇതിന്റെ പുരോഗതി വിലയിരുത്താനായി. നവംബര്‍ 16 ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടേയും, ജില്ലാ പ്രസിഡന്റുമാരുടേയും യോഗം ചേരുകയുണ്ടായി.

ആ യോഗത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ ചേര്‍ത്ത മെമ്പര്‍ഷിപ്പിന്റെ കണക്ക് അവതരിപ്പിച്ചു. 2 സംസ്ഥാന വൈസ് ചെയര്‍മാന്‍മാരുള്ള എറണാകുളത്ത് ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്നതില്‍ വലിയ തോതില്‍ വീഴ്ച വരുത്തുകയും ഇവരും ജില്ലാ പ്രസിഡണ്ടും മെമ്പര്‍ഷിപ്പ് പുതുക്കിയും ഇല്ല.

ഇവരില്‍ ഒരു വൈസ് ചെയര്‍മാന് ആര്‍. ബാലകൃഷ്ണപിള്ള സാര്‍ 3 തവണ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി നല്കിയിട്ടുണ്ട്.

മെമ്പര്‍ഷിപ്പില്‍ വീഴ്ച വരുത്തിയതിനാല്‍ എറണാകുളം ജില്ലാക്കമ്മറ്റി പാര്‍ട്ടി ചെയര്‍മാന്‍ ഗണേഷ്‌കുമാര്‍ അപ്പോള്‍ത്തന്നെ പിരിച്ചുവിട്ടു. ഈ നടപടിയെയോഗം അംഗീകരിച്ചു.

കേരള കോണ്‍ഗ്രസ ബി- ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഉത്തരവാദിത്വമുള്ള ഒരു ഘടക കക്ഷിയാണ്. മുന്നണിയോടുള്ള പാര്‍ട്ടിയുടെ കൂറും, വിശ്വസ്തതയും, പ്രവര്‍ത്തനവും മുന്നണി നേതൃത്വത്തിന് കൃത്യമായി അറിയാം.

മാത്രമല്ല 14 ജില്ലകളിലേയും ഞങ്ങളുടെ ജില്ലാ നേതാക്കളേയും, പ്രവര്‍ത്തകരേയും എല്‍.ഡി.എഫിന്റെ അതാത് ജില്ലാ നേതൃത്വത്തിന് അറിയാം.

അതില്‍ ഒരാള്‍ പോലും പോയിട്ടില്ലെന്നും അവര്‍ക്ക് നന്നായി അറിയാമെന്നും ജോസ് ചെമ്പേരി പറഞ്ഞു.

ഇത്തരം ഒരു സാഹചര്യത്തില്‍ കൂടെയുള്ളവരുടെ കണക്ക് ആരേയും ബോദ്ധ്യപ്പെടുത്തേണ്ട കാര്യവും ഇല്ല.

രാഷ്ടീയത്തിന്റെ ബാലപാഠം അറിയാത്തവര്‍ പോലും ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ കൂലിക്കെങ്കിലും എടുത്ത് 50 പേരെ സദസില്‍ ഇരുത്തും.

അതു പോലും ചെയ്യാനറിയാത്ത തലയില്‍ ഒന്നുമില്ലാത്ത ഇവര്‍ ഇന്നലെ കൊച്ചിയില്‍ കാണിച്ച ഈ കോപ്രായത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പാര്‍ട്ടി തള്ളുകയാണെന്നും ചെമ്പേരി പറഞ്ഞു.