തുല്യത: മൂന്ന് വര്‍ഷം കൊണ്ട് എല്ലാവരെയും പത്താംതരം വിജയിപ്പിക്കും

കണ്ണൂര്‍: പത്താംതരം ജയിച്ചിട്ടില്ലാത്ത 17 നും 50 നും ഇടയിലുള്ള മുഴുവന്‍ പേരെയും ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്‌സ് വിജയിപ്പിക്കാനായി പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചു.

ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാരുടെയും യോഗം വിളിക്കും.

പദ്ധതിയുടെ ഭാഗമായി സര്‍വ്വെ നടത്തി. ഏഴാംതരം വിജയിക്കാത്തവര്‍ക്ക് തുല്യതാ ക്ലാസുകളും സംഘടിപ്പിക്കും. ആറളം ഫാമില്‍ ആദിവാസി വിഭാഗക്കാര്‍ക്കായി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആദിശ്രീ പദ്ധതിയുടെ സാക്ഷരതാ മികവുത്സവം ജനുവരി 26 മുതല്‍ ആരംഭിക്കും.

സംസ്ഥാന സാക്ഷരതാ മിഷന്റെ നിര്‍ദ്ദേശ പ്രകാരം പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ തുല്യതാ പഠിതാക്കളെ ഉപയോഗിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും.

തീരദേശ മേഖലയില്‍ പ്രത്യേക സാക്ഷരതാ പരിപാടി ആരംഭിക്കാനും തീരുമാനിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിയ ഇതര സംസ്ഥാന സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതി പാപ്പിനിശേരി പഞ്ചായത്തില്‍ പുനരാരംഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്് ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, യു.പി.ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍,

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, സുരേഷ് ബാബു എളയാവൂര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.