പതിറ്റാണ്ടുകളായുള്ള നെട്ടോട്ടത്തിനൊടുവില്‍ മാതമംഗലം ഗവ: ടി.ടി.ഐ.ക്ക് കെട്ടിടമൊരുങ്ങി- നാളെ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

പിലാത്തറ: മൂന്നര പതിറ്റാണ്ട് കാലമായി മാതമംഗലത്ത് പ്രവര്‍ത്തിച്ച് വരുന്ന ഗവ. ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് സ്വന്തം കെട്ടിടമൊരുങ്ങി.

ഭൗതികസൗകര്യങ്ങളുടെ കുറവില്‍ സീറ്റുകള്‍ വെട്ടിക്കുറക്കുകയും അംഗീകാരം തന്നെ നഷ്ടമാകുമെന്ന സ്ഥിതി വരെയെത്തുകയും ചെയ്ത ടി.ടി.ഐ.ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കെട്ടിട സൗകര്യം.

1987 ല്‍ തുടങ്ങിയ ഈ ടി.ടി.ഐ. മാതമംഗലം ഗവ.ഹൈസ്‌കൂള്‍ അനുവദിച്ച നാല് മുറികളിലാണ് 17 വര്‍ഷം പ്രവര്‍ത്തിച്ചത്.

2000 ത്തില്‍ എന്‍.സി.ടി.ഇ.യുടെ പരിശോധനയില്‍
ഭൗതിക സാഹചര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി 40 സീറ്റ് 22 ആയി വെട്ടിക്കുറച്ചു.

തുടര്‍ന്ന് ഹൈസ്‌കൂളിലെ ഏഴ് മുറികള്‍ ഉപയോഗപ്പെടുത്തിയാണ് സൗകര്യമൊരുക്കിയത്. 2012-13 ല്‍ ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ രണ്ട് മുറികള്‍ കൂടി നിര്‍മ്മിച്ച് കമ്പ്യൂട്ടര്‍ ലാബും സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഗണിതം, സൈക്കോളജി ലാബുകളും പ്രവര്‍ത്തനക്ഷമമാക്കി.

ടി.ടി.ഐ.കെട്ടിട നിര്‍മ്മാണം

2006 ല്‍ മാതമംഗലം വ്യവസായ എസ്‌റ്റേറ്റിന് അടുത്ത് 5.13 ഏക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് വിലക്ക് വാങ്ങി. ഇവിടെ
2017 മുതല്‍ ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി 11 ലക്ഷത്തില്‍പരം രൂപ ചിലവിലാണ് പുതിയ കാമ്പസ് ഉണ്ടാക്കിയത്. 25 ലക്ഷം രൂപ ഉപയോഗിച്ച് ഫര്‍ണിച്ചറുകളും ഒരുക്കി. കെട്ടിടം ശനിയാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും അക്കാദമിക്ക് മികവ് പരിമിതികള്‍ക്കിടയിലും ഡി.എല്‍.എഡ് പരീക്ഷയില്‍ തുടര്‍ച്ചയായി നൂറ് ശതമാനം വിജയവും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടൊപ്പം കെടെറ്റ് യോഗ്യതയും നേടിയാണ് പഠിതാക്കള്‍ പുറത്തിറങ്ങുന്നത്

പരിമിതികള്‍ മറികടക്കാന്‍ ഇനിയുമേറെ

വെട്ടിക്കുറച്ച സീറ്റുകള്‍ പുനസ്ഥാപിച്ച് 50 വിദ്യാര്‍ത്ഥികളടങ്ങിയ ഒരു യൂണിറ്റ് അനുവദിക്കാന്‍ എന്‍.സി.ടി.ഇ.മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം പതിനഞ്ച് മുറികളും കളിസ്ഥലവും ടോയ്‌ലറ്റുകളും ആവശ്യമാണ്. നിലവില്‍ മാതമംഗലം സ്‌കൂളിലെ 10 മുറികളും മൈതാനവുമാണ് ഉപയോഗിച്ച് വരുന്നത്. പുതിയ കെട്ടിടത്തില്‍ ഏഴ് മുറികള്‍ മാത്രമാണുള്ളത്. നിലവിലെ പ്ലാനിലുള്ള രണ്ട് ലാബുകളും സ്‌റ്റേജും ടോയ്‌ലറ്റുകളും കളിസ്ഥലവും പൂര്‍ത്തിയായാലേ നിലവിലുള്ള സൗകര്യത്തിന് തുല്യമാകു.ഇല്ലാത്ത പക്ഷം അംഗീകാരം സംബന്ധിച്ച് വീണ്ടും പ്രതിസന്ധി ഉണ്ടാകാം. നിലവിലുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരെയാണ് പുതിയ കാമ്പസ് എന്നതിനാല്‍ കോര്‍ത്തിണക്കി കൊണ്ടുപോകലും പ്രയാസമാണ്. നിലവിലുള്ള കുഴല്‍കിണറില്‍ മോട്ടോര്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കണം. ടൗണില്‍ നിന്ന് ദൂരെ വിജനമായ പ്രദേശത്തുള്ള കാമ്പസിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണവും വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്