തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും.

2026-26 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ
ഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചത്.

എല്ലാമാസവും കൃത്യമായി കൗണ്‍സിലുകള്‍ നടത്താത്തതിനാല്‍ പെന്‍ഷന്‍ കിട്ടേണ്ട വയോധികര്‍ വിഷമത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ കൗണ്‍സില്‍ മുമ്പാകെ ആരോപിച്ചു.

ഇതിനെതിരെ ഭരണപക്ഷത്തിലെ കൗണ്‍സില്‍ പി.സി.നസീര്‍ കഴിഞ്ഞ എട്ടാം മാസം വരെ പെന്‍ഷന്‍ അജണ്ടകളൊക്കെ അംഗീകരിച്ചതായി വ്യക്തമാക്കി.

ഇതോടെയാണ് ഭരണ-പ്രതിപക്ഷ വാക്കേറ്റം ആരംഭിച്ചത്. ഇതിനിടയില്‍ സി.പി.എം കൗണ്‍സിലര്‍ ഒരു അഴിമതിയാരോപണവുമായി എഴുന്നേറ്റു.

ഇതിന് തടസപ്പെടുത്തി സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ രംഗത്തെത്തി.

അടിയന്തിര കൗണ്‍സില്‍ യോഗമാണെന്നും, മറ്റു കാര്യങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞ നിസാറുമായി വാക്ക്തര്‍ക്കം നടക്കവെ പ്രതിപക്ഷത്തെ സി.വി.ഗിരീശന്‍ ചെയര്‍പേഴ്‌സന്റെ നേരെ പാഞ്ഞടുത്തതോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഉന്തും തള്ളും വാക്കേറ്റവും നടന്നത്.

ഇതിനിടയില്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അജണ്ട അംഗീകരിച്ച് കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.

കഴിഞ്ഞ നാല്മാസമായി ഒരു ജീവനക്കാരന്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുകയും ഭരണപക്ഷം ഇതിനെ പ്രതിരോധിച്ച് വരികയുമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇനി കേവലം ഒരു മാസം മാത്രമാണ് ഭരണസമിതി നിലവിലുണ്ടാവുക.