തീവെക്കുന്നതിന് മുമ്പ് കസേരകളും ലൈറ്റുകളും കടത്തിക്കൊണ്ടുപോയതായി ലീഗ്. സുബൈറിനോട് കളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായി ദില്‍ഷാദ്-

തളിപ്പറമ്പ്: തീവെക്കുന്നതിന് മുമ്പായി കുറ്റിക്കോല്‍ മുസ്ലിം ലീഗ് ശാഖാ ഓഫീസില്‍ നിന്നും 30 കസേരകളും എല്‍.ഇ.ഡി ലൈറ്റുകളും കടത്തിക്കൊണ്ടുപോയതായി പരാതി.

സി.എച്ച് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ 3 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ശാഖാ കമ്മറ്റി സെക്രട്ടെറി ചക്കേന്റകത്ത് ഹൗസില്‍ സി.മുസ്തഫ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെ 1.00 മണിയോടെ അജ്ഞാതരായ അക്രമികള്‍ ഓഫീസിന്റെ വാതില്‍ പൊളിച്ച് അകത്തു കയറി ഓഫീസ് സാമഗ്രികള്‍ അടിച്ചു തകര്‍ത്ത് ഓഫീസിലെ ഫര്‍ണിച്ചറിനും പേപ്പറും റിക്കാര്‍ഡുകളും മറ്റും തീയിട്ട് നശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ അജ്ഞാതസംഘത്തിന്റെ പേരില്‍ പോലീസ് കേസെുത്തിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി കാര്‍ ആക്രമിച്ച് ദില്‍ഷാദ് പാലക്കോടന്‍, കുറിയാലി സിദ്ദിക്ക് എന്നിവരെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സി.പി.നൗഫല്‍, കായക്കൂല്‍ ആബിദ്, അലിപ്പി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയുമാണ് കേസ്.

ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് കെ.എല്‍-60 ബി-7244 ഇന്നോവ കാറില്‍ യാത്രചെയ്യവെ മുക്കോല റോഡ് ജംഗ്ഷനില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തത്.

ഒന്നാംപ്രതി വടിവാള്‍കൊണ്ട് സുബൈറിനോട് കളിച്ചാല്‍ കൊല്ലുമെടാ എന്ന് ആക്രോശിച്ച് തലക്ക് വെട്ടിയപ്പോള്‍ ഒഴിഞ്ഞുമാറിയതിനാല്‍ കാറിന്റെ സൈഡില്‍ തട്ടി തലക്ക് പരിക്ക് പറ്റിയെന്നാണ് പരാതി.

കാറിന് 4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് അക്രമമെന്നും ദില്‍ഷാദിന്റെ പരാതിയില്‍ പറയുന്നുണ്ട്.