നവാസ് മൊബൈല്‍ഫോണ്‍ സ്‌പെഷ്യലിസ്റ്റ്  മോഷ്ടാവെന്ന് പോലീസ്.

പരിയാരം: മോഷ്ടിച്ച ഫോണുകള്‍ ലോക്ക് നീക്കി വില്‍പ്പന നടത്തുകയാണ് നവാസിന്റെ രീതിയെന്ന് പോലീസ്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി രാത്രി കാലങ്ങളില്‍ ആശുപത്രി,

റെയില്‍വെ സ്റ്റേഷന്‍, ബസ്റ്റാന്റ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്താറുള്ളതെന്നും പല കേസുകളിലും ഫോണ്‍ നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തത് കാരണമാണ് പ്രതിയെ പിടിക്കാന്‍ സാധിക്കാതെ വന്നതെന്നും പോലീസ് പറഞ്ഞു.

കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.

സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി 23 ന് ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന കടന്നപ്പള്ളി കോട്ടത്തുംചാലിലെ അശ്വിന്‍രാജിന്റെ 11,000 രൂപ വിലമതിക്കുന്ന ഫോണ്‍ കവര്‍ന്നത്.

സി.സി.ടി.വി കാമറയില്‍ പതിഞ്ഞ മോഷ്ടാവിനെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരത്തെയും പലരുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.