സാന്ത്വനപരിചരണത്തേക്കാള്‍ മികച്ചൊരു കര്‍മ്മം വേറെയില്ല- മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍.

പിലാത്തറ: സാന്ത്വന പരിചരണത്തേക്കാള്‍ മാനസിക സന്തോഷം തരുന്ന മറ്റൊരു കര്‍മ്മവും ലോകത്തില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍.

പിലാത്തറ ഹോപ്പ് വില്ലേജില്‍ ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

84 വയസിലെത്തി നില്‍ക്കുന്ന തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം പൂര്‍ണമായും സാന്ത്വന പ്രവര്‍ത്തനത്തിനായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

1984 മുതല്‍ 3 തവണ എം.പി.യും 10 വര്‍ഷത്തോളം വിവിധ വകുപ്പുകളില്‍ കേന്ദ്ര സഹമന്ത്രിയായും പ്രവര്‍ത്തിച്ച കൃഷ്ണകുമാര്‍ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍.

എം.വിജിന്‍ എം.എല്‍ എ ഏഴാമത് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത  വഹിച്ചു.

കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി ഡോ.എസ്.കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു.

മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വെച്ച് പത്മശ്രീ വി.പി.അപ്പുക്കുട്ടപൊതുവാള്‍, അബ്ദുള്ള സുബൈര്‍, പാറയില്‍ കുഞ്ഞിരാമന്‍, മോഹനന്‍ നമ്പ്യാര്‍, പ്രഫ.ബി.മുഹമ്മദ് അഹമ്മദ് എന്നിവരെ ആദരിച്ചു.

പി.ജെ.ജേക്കബ്, അനില്‍ കുരുടത്ത്, സി.സുനില്‍കുമാര്‍, ടി.സുലജ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഐ.വി.ദിനേശന്‍, ഇ.കുഞ്ഞിരാമന്‍, ഡോ.ഷാഹുല്‍ഹമീദ്, പി.കെ.ഭാസ്‌ക്കരന്‍, എം.പി.മധുസൂതതന്‍, അഡ്വ.കെ.വി.ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.