അന്തര്‍ധാരകളും കല്ലിങ്കീല്‍ ഇഫക്ടും സജീവം-പാളയാട് പ്രവചനാതീതം.

          സി.പി.ഐ-സി.പി.എം പോരില്‍ എളുപ്പത്തില്‍ വിജയിച്ചുകയറാം എന്ന് യു.ഡി.എഫ് ഉറപ്പിക്കുന്ന വാര്‍ഡുകളില്‍ ഒന്നാണ് 32-ാം വാര്‍ഡായ പാളയാട്.

2015 ല്‍ ഇവിടെ നിന്ന് വിജയിച്ച പി.പി.വല്‍സലയാണ്(55)യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

മല്‍സര രംഗത്ത് പുതുമുഖങ്ങളാണ് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി ഷൈജ സുനോജും(43)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.ശ്രുതിയും(34).

പാളയാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജാണ് പോളിംഗ്ബൂത്ത്.

ആകെ വോട്ടര്‍മാരുടെ എണ്ണം 926.

നേരത്തെ പാളയാട് വാര്‍ഡിലെ തെരഞ്ഞെടുപ്പുകള്‍ തളിപ്പറമ്പ് ബി.ഇ.എം. എല്‍.പി.സ്‌ക്കൂളിലായിരുന്നു.

ആദ്യമായാണ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പോളിംഗ് ബൂത്തായി മാറുന്നത്.

2015 ല്‍ പി.പി.വല്‍സല ഇവിടെ നിന്നും മല്‍സരിച്ച ഘട്ടത്തിലും പോളിംഗ്ബൂത്ത് ഇവിടേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു.

അന്ന് വല്‍സലയുടെ വിജയത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവായിരുന്ന കല്ലിങ്കീല്‍ പത്മനാഭന്‍ സ്വന്തം കയ്യില്‍ നിന്ന് പണംമുടക്കിയാണ് ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവ് വാങ്ങി പോളിംഗ് ബി.ഇ.എം എല്‍.പിയിലെ ബൂത്തിലേക്ക് തന്നെ പുന:സ്ഥാപിച്ചത്.

ഇത്തവണ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് സാധിച്ചില്ല.

2020 ല്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മൂന്ന് വോട്ടിനാണ് ഇവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് കല്ലിങ്കീലിനെ സസ്‌പെന്റ് ചെയ്തത് ഇതേവരെ പിന്‍വലിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് രംഗത്ത് ഇല്ലെങ്കിലും കല്ലിങ്കീല്‍ ഇഫക്ട് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പി.പി.വല്‍സലയുടെ വിജയത്തെ ബാധിച്ചേക്കുമെന്നാണ് വാര്‍ഡില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ഇത്തവണ നഗരഭരണം കൈപ്പിടിയിലാക്കാന്‍ സര്‍വതന്ത്രവും പയറ്റുന്ന എല്‍.ഡി.എഫിന് ഓരോ സീറ്റും പ്രധാനപ്പെട്ടതാണെന്നിരിക്കെ മറിച്ചുള്ള ചിന്തകള്‍ അസ്ഥാനത്താവുമെന്ന് സി.പി.ഐയിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞു.

ബി.ജെ.പിക്ക് വാര്‍ഡില്‍ കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും വോട്ടുകള്‍ പരമാവധി നേടിയെടുക്കാന്‍ അവരും സജീവമാണ്.

മുസ്ലിംലീഗ് ഇവിടെയും കോണ്‍ഗ്രസിനേക്കാള്‍ സജീവമായി പി.പി.വല്‍സലയുടെ വിജയത്തിനായി രംഗത്തുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം.