ഒടുവില്‍ കള്ളനെ പിടിക്കാന്‍ പരിയാരം പോലീസ് ഇറങ്ങി-നാണക്കേടിന്റെ പഴി മാധ്യമങ്ങള്‍ക്ക്-

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു, അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

കേരളാ പോലീസിന് മൊത്തം നാണക്കേടുണ്ടാക്കിയ കള്ളനെ അടിയന്തിരമായി പിടികൂടണമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നും കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചതായിട്ടാണ് വിവരം.

എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ ഇന്ന് അരിപ്പാമ്പ്ര, തിരുവട്ടുര്‍, തോട്ടീക്കല്‍, വായാട് പ്രദേശങ്ങളില്‍ കള്ളനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

സി.സി.ടി.വി.ദൃശ്യം ലഭിച്ചിട്ടും, നാട്ടുകാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടും കാര്യമായിട്ടെടുക്കാതെ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ക്ലാസെടുത്ത പരിയാരം പോലീസിനെതിരെ ആഭ്യന്തരവകുപ്പ് തന്നെ വിമര്‍ശനമുയര്‍ത്തിയതായാണ് വിവരം.

അതിനിടെ മാധ്യമങ്ങളില്‍ ഈ സംഭവത്തിനെതിരെ വാര്‍ത്ത വന്നതിനെതുടര്‍ന്ന് പത്രമാധ്യമങ്ങള്‍ക്ക് സ്റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ നല്‍കേണ്ടെന്ന് എസ്.എച്ച്.ഒ നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.

പരിയാരം സ്റ്റേഷന്‍ പരിധിയില്‍ നിരവധി പ്രമാദമായ മോഷണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ ഉന്നതങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

വിളയാങ്കോട് ശിവക്ഷേത്രത്തിലെ അഞ്ച് ലക്ഷം രൂപ വിലവരുന്ന വിഗ്രഹം മോഷണം പോയിട്ട് വര്‍ഷം രണ്ടാകാറായിട്ടും പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.