പേരൂരിലെ പട്ടീശ്വരര്‍ കോവിലും കൊലകാരന്‍ കോവിലും-തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം-3

കോയമ്പത്തൂരിലെ ക്ഷേത്രനഗരമാണ് പേരൂര്‍. ഒരുകാലത്ത് പെരിയഊരായിരുന്നു ഈ പട്ടണം.

ഇതിന് സമീപമാണ് പുതിയ ഈര്‍ പുത്തൂര്‍ ഉണ്ടായത്. പുത്തൂരിന് നേതൃത്വം നല്‍കിയത് കോപന്‍ എന്ന തലവന്‍. ഇത് കോപന്‍പുത്തൂരും പിന്നീട് കോയമ്പത്തൂരുമായി മാറി.

പേരുര്‍ ഇന്ന് ചെറിയ പുരാതന നഗരമായി മാറി.

കോയമ്പത്തൂര്‍ മഹാനഗരവും. തിരുവാനൂരില്‍ ജനിച്ചാല്‍ മോക്ഷം, പേരൂരില്‍ മരിച്ചാല്‍ പുണ്യം എന്നാണ്‌   തമിഴ്പുരാണങ്ങള്‍ പറയുന്നത്.

എത്ര ഘോരപാപങ്ങള്‍ ചെയ്താലും പേരൂരിലെ കാഞ്ചിതീര്‍ത്ഥത്തില്‍ സേനാനം ചെയ്ത് ആ ജലം പാനം ചെയ്ത് പേരൂരില്‍ കിടന്ന് മരിച്ചാല്‍ നരെ കൈലാസത്തിലേക്ക് പോകുമെന്നും യമകിങ്കരന്‍മാര്‍ അവരെ തൊടുകയില്ലെന്നുമാണ് വിശ്വാസം.

പിതൃകര്‍മ്മങ്ങള്‍ക്ക് കാശിയിലും രാമേശ്വരത്തും പോകാന്‍ സാധിക്കാത്തവര്‍ പേരൂരിലേക്കാണ് പോകുന്നത്. പട്ടീശ്വരര്‍ കോവിലാണ് ഇവിടെ പ്രസിദ്ധം.

പത്തേക്കര്‍ ചുറ്റളവില്‍ ഏതാണ്ട് മുന്നൂറോളം ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളെ തൊട്ടുരുമ്മി ഒഴുകുന്നത് പ്രസിദ്ധമായ പേരൂര്‍ നൊയ്യല്‍നദി.

പട്ടീശ്വരര്‍ കോവിലിന് സമീപത്തുനിന്നും വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രമാണ് കൊലകാരന്‍ കോവില്‍.

ഈ ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. പേരുരിലെ മറ്റ് ക്ഷേത്രങ്ങളിലെല്ലാം ഭക്തജനപ്രവാഹമുണ്ടാകുമ്പോള്‍ കൊലകാരന്‍കോവില്‍ മാത്രം അടഞ്ഞു കിടക്കുന്നു.

ഏതാണ്ട് 3000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊലകാരന്‍ കോവിലില്‍ പ്രതിഷ്ഠ ശിവനാണ്. കൊലപാതകികളും കുറ്റവാളികളുമാണ് പ്രധാന ഭക്തന്‍മാര്‍.

സര്‍വവും സഹിക്കുന്ന ശിവന്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന കൊലപാതകികള്‍ക്ക് പോലും മാപ്പുനല്‍കുമെന്ന വിശ്വാസമാണ് ഒരുകാലത്ത് കൊലപാതകികളും കുറ്റവാളികളുമായ ഭക്തരെ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചത്.

ക്ഷേത്രാങ്കണത്തിലെ പത്മതീര്‍ത്ഥത്തില്‍ കുളിച്ച് ക്ഷേത്രം വലംവെക്കാന്‍ എത്തുന്നവര്‍ നിരവധി മിക്കവരും എത്തുന്നത് രാത്രിയിലാണ്.

കുറ്റവാളികളെ തേടുന്ന പോലീസ് ക്ഷേത്രത്തിന് സമീപം നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഭക്തരുടെ എണ്ണം കുറഞ്ഞുവന്നത്.

കുപ്രസിദ്ധിയുടെ പേരില്‍ ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതോടെ കോവിലിന്റെ പേര് വടകൈലാസനാഥര്‍ ക്ഷേത്രം എന്നു മാറ്റിയെങ്കിലും ഭക്തര്‍ എത്തുന്നത് കുറവുതന്നെ.

ക്ഷേത്രാങ്കണത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തിയാല്‍ കൊലക്കുറ്റംതീരും എന്ന് കാണിച്ച് ക്ഷേത്രമതിലില്‍ സ്ഥാപിച്ചിരികുന്ന ബോര്‍ഡ് തന്നെ കാരണം.

വടകൈലാസനാഥനോടുള്ള ഭക്തിയുടെ പേരില്‍ എന്തിന് വെറുതെ കൊലക്കുറ്റം ഏല്‍ക്കണം എന്നാണ് ഭക്തരുടെ ചോദ്യം.