പെട്രോള്‍പമ്പിന് നേരെ ആക്രമം–പെട്രേള്‍ കടം കൊടുത്തില്ലെന്ന്‌

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പിന് നേരേ ആക്രമണം.

മധൂര്‍ റോഡിലെ എ.കെ. സണ്‍സ് പമ്പിലാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെട്രോള്‍ കടം കൊടുക്കാത്തതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച രാത്രി ഉളിയത്തടുക്ക സ്വദേശിയായ അഷ്ഫാഖ് ബൈക്കുമായി പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയിരുന്നു.

അമ്പത് രൂപയുടെ പെട്രോള്‍ കടമായി നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

എന്നാല്‍ ജീവനക്കാര്‍ പെട്രോള്‍ കടമായി നല്‍കാന്‍ തയ്യാറായില്ല. ഇതിന്റെ പ്രതികാരമായാണ് അഷ്ഫാഖിന്റെ സഹോദരന്‍ ഹനീഫ,

റാഫി എന്നിവരടക്കമുള്ള സംഘം പിറ്റേദിവസം രാത്രി പമ്പിലെത്തി അക്രമം അഴിച്ചുവിട്ടത്.

ജീവനക്കാരുമായി ആദ്യം വാക്കേറ്റമുണ്ടാക്കിയ സംഘം, പമ്പിന്റെ ഓഫീസ് മുറിയുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യപ്രതിയായ അഷ്ഫാഖിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.