സമഗ്ര ഉഴുന്ന്കൃഷി പദ്ധതിക്ക് പരിയാരത്ത് തുടക്കമായി.

പരിയാരം: സമഗ്ര ഉഴുന്ന് കൃഷി പദ്ധതിക്ക് പരിയാരം പഞ്ചായത്തില്‍ തുടക്കമായി.നബാര്‍ഡിന്റെ ഫാം സെക്ടര്‍ പ്രമോഷന്‍ ഫണ്ടില്‍പ്പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി.ആര്‍.ഡി ) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിയാരം കേര കോക്കനട്ട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് കൃഷി നടപ്പിലാക്കുന്നത്.

ഉഴുന്ന് കൃഷിയോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള സംസ്‌ക്കരണവും കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും.

പരിയാരം ഗ്രാമ പഞ്ചായത്തിലെ മുക്കുന്ന്, കുറ്റ്യേരി പ്രദേശങ്ങളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി 10 ഹെക്ടര്‍ സ്ഥലത്താണ് ഉഴുന്ന് കൃഷി ചെയ്യുന്നത്.

പരിയാരം കര്‍ഷക കമ്പനി കര്‍ഷകരില്‍ നിന്ന് ഉഴുന്ന് ശേഖരിച്ച് സംസ്‌കരിച്ച് പരിപ്പാക്കി പ്രത്യേക ബ്രാന്റില്‍ വിപണിയിലിറക്കും.

നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ.ജി.ഗോപകുമാരന്‍ നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കര്‍ഷക കമ്പനി ചെയര്‍മാന്‍ പി.പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജിഷിമോന്‍, സി.ആര്‍.ഡി ഡയറക്ടര്‍ ഡോ. സി.ശശികുമാര്‍, കമ്പനി ഡയറക്ടര്‍ സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.ആര്‍.ഡി സീനിയര്‍ കൃഷി ഓഫീസര്‍ പി.രവീന്ദ്രന്‍ ക്ലാസെടുത്തു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഡയറക്ടര്‍ പി.രാജന്‍ നന്ദിയും പറഞ്ഞു.