കിടക്ക് നീ ജീവപര്യന്തം–ഓര്‍ഗണ്‍ പഠിക്കാനെത്തിയ 16 കാരിയെ ബലാല്‍സംഗം ചെയ്തു-ജിജി ജേക്കബിന് -ജീവപര്യന്തവും ഒരു ലക്ഷം പിഴയും രണ്ട് വര്‍ഷം കഠിനതടവും-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും.

കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനാണ്(50) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.മുജീബ്‌റഹ്മാന്‍ ശിക്ഷ വിധിച്ചത്.

തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതിയുടെ ആദ്യത്തെ ജീവപര്യന്തം ശിക്ഷാവിധിയാണിത്.

2015 ല്‍ ഓണാവധിക്കാണ് സംഭവം നടന്നത്.

കരുവഞ്ചാല്‍ വെള്ളാട്ടെ ശ്രുതി മ്യൂസിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ഓര്‍ഗണ്‍ പഠിക്കാന്‍ പോയ 16 കാരിയെയാണ് ജിജി ജേക്കബ് സ്ഥാപനത്തില്‍ വെച്ച് പലതവണ ബലാല്‍സംഗം ചെയ്തത്.

കൂടാതെ പ്രതി എടുത്ത പെണ്‍കുട്ടിയുടെ വീഡിയോകള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 2 വര്‍ഷം കൂടി കഠിനതടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും പതിനെട്ടോളം രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

അന്നത്തെ ആലക്കോട് സി.ഐയായിരുന്ന പി.കെ.സുധാകരനാണ് കേസന്വേഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

പ്രതിയെ ഇന്നലെ സി-166/22 നമ്പര്‍ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.