രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കും വരെ പോരാടും: എ.അബ്ദുല്‍ സത്താര്‍

തളിപ്പറമ്പ്: ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കേണ്ടതില്ലെന്നും രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പറഞ്ഞു.

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിമാനബോധത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ടാവണം. കാരണം ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ് ഇന്ത്യ. നിരവധി പേരുടെ ജീവന്‍ കൊടുത്ത ഈ രാജ്യം ഞങ്ങളുടേത് കൂടിയാണ്.

അങ്ങനെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് സംഘപരിവാരം ചോദ്യം ചെയ്യുന്നത്. മുസ് ലിംപിന്നാക്ക വിഭാഗങ്ങളില്‍ ഞങ്ങള്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാനാണ് പ്രവര്‍ത്തിക്കുന്നത്.

മുസ്‌ലിം ഉന്‍മൂലനത്തിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനങ്ങള്‍ ആര്‍എസ്എസ് കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

ഞങ്ങളുടെ ഒന്നാമത്തെ ശത്രുക്കള്‍ മുസ്‌ലിംകളല്ല, പോപുലര്‍ ഫ്രണ്ടാണെന്നു പറയുമ്പോള്‍ നിങ്ങളുടെ നുണപ്രാചരണത്തില്‍ മുസ്‌ലിംകളും മുസ്‌ലിം സംഘടനകളും പോപ്പുലര്‍ ഫ്രണ്ടിനെതിരേ വരുമെന്നാണ് വ്യാമോഹിക്കുന്നതെങ്കില്‍ ആ കാലമൊക്കെ കഴിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ഇത്രയും കാലം ചെയ്ത ഓരോ പ്രവൃത്തികളും എണ്ണിയെണ്ണി മാപ്പ് പറഞ്ഞ ശേഷം നിങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഒന്നാം ശത്രുപട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ.

വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പറയുന്ന ആര്‍എസ്എസ്സിനോട് അത് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളതെന്നും ഇന്ത്യാ രാജ്യത്ത് ആര്‍എസ്എസ് വിരുദ്ധ തരംഗം ശക്തിപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് ഡിവിഷന്‍ പ്രസിഡന്റ് ആരിഫ് വി എം അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി പി.എ.അബൂബക്കര്‍ സ്വാഗതവും തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് ശുഹൂദ് നന്ദിയും പറഞ്ഞു.

പരിയാരം ഏരിയ പ്രസിഡണ്ട് അയ്യൂബ് തിരുവട്ടൂര്‍, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നസീര്‍ എന്നിവര്‍ സംബന്ധിച്ചു.