നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്. കെ.സി.വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ട്ടിയിലെത്തിയാല്‍ നല്ല പരിഗണന വാഗ്ദാനം ചെയ്യും. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാര്‍ നിലപാട് എടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമര്‍ഷം അദ്ദേഹം നിരന്തരം പ്രകടിപ്പിക്കുകയാണ്.
കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിര്‍ഭയം അഭിപ്രായങ്ങള്‍ പറയാന്‍ പറ്റണം. മുന്‍കൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താന്‍. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാന്‍ കഴിയില്ല. ഇടത് സഹയാത്രികന്‍ ആയിട്ടും താന്‍ സിപിഎമ്മില്‍ അംഗത്വം എടുത്തിട്ടില്ലെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികള്‍ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയര്‍മാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേ പടി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാറ്റാമായിരുന്നല്ലോ? തന്റെ പ്രവര്‍ത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരിട്ട് കേട്ട ആളാണ് താന്‍. എല്ലാം പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് തന്നെ മാറ്റിയത്. എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താന്‍ പറഞ്ഞത്. അതൊരു വിമര്‍ശനമായിരുന്നില്ല. സഹപ്രവര്‍ത്തകരില്‍ ആരോ തന്നെയാണ് ആ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി കൊടുത്തത്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഒരു സമരവും നടക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിട്ടും സച്ചിദാനന്ദന്‍ ഇപ്പോഴും ഈ സ്ഥാനത്ത് തുടരുന്നു. സ്വാഭാവിക നടപടി അല്ല തന്റെ കാര്യത്തില്‍ സ്വീകരിച്ചത്. രണ്ട് അക്കാദമികള്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയും പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ തന്നെ വിളിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി എത്രനാളായി അതേ സ്ഥാനത്ത് തുടരുന്നു. പദവിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ചത് ഇരട്ട നീതിയാണെന്ന് പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.