രണ്ടെണ്ണം ചോദിച്ചപ്പോള്‍ ഏറ്റവും മികച്ച അഞ്ചെണ്ണം കൊടുത്തു- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍–

പരിയാരം: ചോദിച്ചത് വെറും രണ്ടെണ്ണം, കൊടുത്തത് ഏറ്റവും മികച്ച അഞ്ചെണ്ണം- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍.

 കോവിഡ്‌ രൂക്ഷമായ ഘട്ടത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അത്യാവശ്യമായി രണ്ട് ഐ.സി.യു വെന്റിലേറ്റര്‍ ആവശ്യപ്പെട്ടു.

എത്രപണം വേണ്ടിവരുമെന്നായി എം.പി, ആറ് ലക്ഷം രൂപയെങ്കിലും ഒന്നിന് വേണ്ടിവരുമെന്ന മറുപടിക്ക് ഏറ്റവും മികച്ചതിന് എന്ത് വിലവരും എന്നായിരുന്നു.

അന്വേഷിച്ച് മറുപടി പറയാമെന്ന് സൂപ്രണ്ട്. ഒടുവില്‍ ഏറ്റവും നല്ല ഐ.സി.യു വെന്റിലേറ്ററിന് 11 ലക്ഷം രൂപയെങ്കിലുമാകുമെന്ന് എം.പിയെ അറിയിച്ചു.

എന്നാല്‍ അഞ്ചെണ്ണം പിടിച്ചോ എന്ന് എം.പി. 60 ലക്ഷം രൂപയാണ് ഇതിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് കൊടുത്തത്.

പക്ഷെ, സര്‍ക്കാര്‍ ഫയലുകളുടെ മെല്ലെപ്പോക്കില്‍ ഏറെ വൈകിയെങ്കിലും ഒടുവില്‍ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകനായ എം.വി.രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ തന്നെ ഇത് കൈമാറി.

മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിരവധിയായ സാധാരണക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് എം.പി.ചടങ്ങില്‍ പറഞ്ഞു.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ.എസ്.അജിത്ത് സ്വാഗതവും ഡോ.എസ്.രാജീവ് നന്ദിയും പറഞ്ഞു.

ആശുപത്രിക്ക് വേണ്ടി സൂപ്രണ്ട് ഡോ.കെ.സുദീപ് വെന്റിലേറ്ററുകള്‍ എം.പിയില്‍ നിന്ന് ഏറ്റുവാങ്ങി.

ആശുപത്രി ഉപദേശക സമിതി അംഗം അഡ്വ.രാജീവന്‍ കപ്പച്ചേരി, ഡോ.കെ.പി.സന്തോഷ് കുമാര്‍, പി.ഐ.ശ്രീധരന്‍, യു.കെ. മനോഹരന്‍,

ഡോ.വിമല്‍ റോഹന്‍, ഡോ.ഡി.കെ. മനോജ് എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.