ചെറുതാഴം പഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നു-നിയമത്തിന്റെ വഴിതേടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ചെറുതാഴം ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

എം പി ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടും സ്ഥാപിക്കാന്‍ അനുവദിക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു.

ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങിയില്‍ എം പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി നേരത്തെ തന്നെ ചെറുതാഴം പഞ്ചായത്ത് അനുമതി നല്‍കുകയും പിന്നീട് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്റ്റാപിക്കും എന്ന കാരണം പറഞ്ഞ് അനുമതി നിഷേധിക്കുകയും ചെയ്തതായായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ഇതിനെതിരെ കളക്ടറെ സമീപിച്ചപ്പോള്‍ എം പി ക്കനുകൂലമായി കളക്ടര്‍ നിലപാട് സ്വീകരിക്കുകയും എംപി നിര്‍ദ്ദേശിച്ച സ്ഥലത്ത് ലൈറ്റ് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ പഞ്ചായത്ത് നിയമവിരുദ്ധ നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് ആരോപിച്ച എം പി നിയമ നടപടികള്‍ സ്വീകരിക്കുന്നതായും അറിയിച്ചു.

കാസര്‍ഗോഡ് മണ്ഡലത്തില്‍ 17 കോടി രൂപയുടെ വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും 25 ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എം പി എന്ന നിലയില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സി പി എം അനുവദിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും സി പി എം ഭരണമാണ് ഇവിടെ ഒരു പരിപാടിയിലും എം പി ഇല്ല.

പാണപ്പുഴ, ഏഴോം, എരമം-കുറ്റുര്‍, മടിക്കൈ തുടങ്ങിയ പഞ്ചായത്തുകള്‍ എം പി യുടെ വികസനം വേണ്ട എന്ന് അറിയിച്ചതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.

ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങിയില്‍ നേരത്തെ നിശ്ചയിച്ച പോലെ എം പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട എം പി സര്‍ക്കാറും നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചാല്‍ നിയമത്തിന്റെ വഴിക്ക് പോകുമെന്നും അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് കെ. ജയരാജ്, ഡി സി സി ജന: സെക്രട്ടറി എം.കെ.രാജന്‍, അഡ്വ:ഡി.കെ.ഗോപിനാഥ്, കെ ടി ഹരീഷ് എന്നിവരും പങ്കെടുത്തു.