ബലാല്‍സംഗവീരന്‍ സനല്‍ സാജുവിന് 20 വര്‍ഷം കഠിനതടവ്.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് രണ്ട് വകുപ്പുകളിയായി 20 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ.

നടുവില്‍ കൊട്ടച്ചൊലയിലെ പഴുപ്ലാക്കല്‍ സനല്‍ സാജുവിനെയാണ്(28)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്.

2015 ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മോട്ടോര്‍സൈക്കിളില്‍ എളമ്പേരംപാറയിലെ വിജനമായ പാറക്കെട്ടില്‍ എത്തിച്ച്

അന്ന് രാത്രി അവിടെ പാര്‍പ്പിക്കുകയും 14 മുതല്‍ 17 വരെ നീലേശ്വരത്തെ ഒമേഗ ടൂറിസ്റ്റ്‌ഹോമില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

അന്നത്തെ ആലക്കോട് സി.ഐ എ.വി.ജോണാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും പ്രതി സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.